അഹമ്മദാബാദ് : വേദാന്ത കമ്പനി ഫോക്‌സ്‌കോണുമായി ചേർന്ന് 1.54 ലക്ഷം കോടി മുതൽ മുടക്കിൽ ആരംഭിക്കാനിരിക്കുന്ന പുതിയ സെമികണ്ടക്ടർ പ്ലാന്റ് ഗുജറാത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി വേദാന്ത ചെയർമാൻ അനിൽ അഗർവാൾ. പ്ലാന്റ് ആരംഭിക്കുന്നതിനായി ആദ്യ ഘട്ടത്തിൽ നിരവധി സംസ്ഥാനങ്ങളെ ഷോട്ട് ലിസ്റ്റ് ചെയ്തിരുന്നുവെന്നും വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് അതിൽ നിന്ന് ഗുജറാത്തിനെ തിരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇലക്ട്രോണിക് രംഗത്തെ മാറ്റി മറിക്കാൻ പോകുന്ന കമ്പനി എന്തിനാണ് ഗുജറാത്തിൽ ആരംഭിക്കുന്നത് എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്.
കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുന്ന കമ്പനിയായത് കൊണ്ട് തന്നെ വളരെ പ്രൊഫഷണലായ രീതിയിലാണ് വിലയിരുത്തലുകൾ നടത്തിയത്. വർഷങ്ങളെടുത്ത് തീരുമാനിക്കുന്ന ശാസ്ത്രീയവും സാമ്പത്തികവുമായ പ്രക്രിയയാണിത്. രണ്ട് വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. ഗുജറാത്ത്, കർണാടക, മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ഷോർട്ട്ലിസ്റ്റ് ചെയ്തിരുന്നു. ഈ സർക്കാരുകളിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും മികച്ച പിന്തുണയാണ് ഇത്രയും നാൾ ലഭിച്ചത്.
വിദഗ്ധരുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം ഏറെ ചർച്ചകൾ നടത്തിയാണ് ഗുജറാത്തിൽ ആരംഭിക്കാൻ തീരുമാനിച്ചത്. ഇത് കൂടാതെ മഹാരാഷ്‌ട്രയിലും കമ്പനി നിക്ഷേപം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ജെവിയ്‌ക്ക് പിന്തുണ നൽകുന്നത് മഹാരാഷ്‌ട്രയായാരിക്കും. മഹാരാഷ്‌ട്രയിൽ ഐഫോണുകളും, ടെലിവിഷൻ സാമഗ്രികളും ഇലക്ട്രിക് വാഹനങ്ങളും ഉടൻ നിർമ്മിക്കാൻ ആരംഭിക്കുമെന്നും അഗർവാൾ വ്യക്തമാക്കി.
Comments