ആം ആദ്മി പാർട്ടിയുടെ അംഗീകാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 56 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. ഐഎഎസ്, ഐപിഎസ്, ഐആർഎസ് എന്നീ വിഭാഗങ്ങളിൽ പെട്ട മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് പരാതി നൽകിയത്. ഗുജറാത്തിലെ രാജ്കോട്ടിൽ സെപ്തംബർ മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ അരവിന്ദ് കെജ്രിവാൾ സിവിൽ സർവീസുകാരെ പ്രേരിപ്പിച്ചിരുന്നു.
പോലീസ്, ഹോം ഗാർഡുകൾ, ഡ്രൈവർമാർ, പോളിംഗ് ഓഫീസർമാർ എന്നിവരുൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരെയും പാർട്ടിയിൽ ചേരാനും, മികച്ചതും കൂടുതൽ കാര്യക്ഷമവുമായ ഭരണത്തിനായി സർക്കാരിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ സഹായിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടതായി കത്തിൽ മുൻ ഉദ്യോഗസ്ഥർ ആരോപിച്ചു. 1968ലെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ (റിസർവേഷനും അലോട്ട്മെന്റും) ഉത്തരവിലെ ഖണ്ഡിക 16 എ പ്രകാരം എഎപിയുടെ അംഗീകാരം റദ്ദാക്കണമെന്ന് മുൻ ഉദ്യോഗസ്ഥർ കത്തിൽ വ്യക്തമാക്കി.
”സിവിൽ സർവീസുകാരെ രാഷ്‌ട്രീയവത്കരിക്കാനുള്ള എഎപിയുടെ നഗ്‌നമായ ശ്രമങ്ങളെ ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നില്ല. പക്ഷപാതപരമല്ലാതെ സർക്കാരിനെയും ജനങ്ങളെയും സേവിക്കുകയും പാർലമെന്റും എക്സിക്യൂട്ടീവും സ്വീകരിക്കുന്ന നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് സിവിൽ ഉദ്യോഗസ്ഥരുടെ പ്രവൃത്തി. എന്നാൽ ‘എഎപിക്ക് വേണ്ടി പ്രവർത്തിക്കാൻ’ പ്രേരിപ്പിക്കുന്നതിലൂടെ സിവിൽ ഉദ്യോഗസ്ഥർ പെരുമാറ്റച്ചട്ടത്തിന് വിധേയരാണെന്ന കാര്യം കെജ്രിവാൾ അവഗണിക്കുകയാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
Comments