ഭോപാൽ: ഭൂഖണ്ഡം കടന്ന് രാജ്യത്തെത്തുന്ന ചീറ്റകളെ സ്വാഗതം ചെയ്ത് മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ജനങ്ങൾ.കുനോ ദേശീയോദ്യാനത്തിന് സമീപം താമസിക്കുന്ന ജനങ്ങളാണ് സന്തോഷവും അഭിമാനവും പങ്കുവെച്ചത്. ചീറ്റകളെ മാറ്റിപാർപ്പിക്കുന്ന പദ്ധതി വഴി നിരവധി ആളുകൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. പുനരധിവസിപ്പിക്കുന്നതിന് കുനോ ദേശീയോദ്യാനം തിരഞ്ഞെടുത്തതിന് പ്രദേശവാസികൾ നന്ദിയറിയിക്കുകയും ചെയ്തു.
ലോകത്തിൽ ആദ്യമായാണ് ഭൂഖണ്ഡങ്ങൾ മറികടന്ന് മൃഗങ്ങളെ മാറ്റിപാർപ്പിക്കുന്നത്. പ്രോജക്ട് ചീറ്റ എന്നറിയപ്പെടുന്ന പദ്ധതി പ്രകാരം ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും അഞ്ച് പെൺപുലികളും മൂന്ന് ആൺപുലികളുമാണ് മധ്യപ്രദേശിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17-നാണ് ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ അവതരിപ്പിക്കുക. ഇന്ത്യയിൽ ചീറ്റപുലികൾക്ക് വംശനാശം വന്ന് ഏഴു ദശാബ്ദത്തിന് ശേഷമാണ് പുനരധിവസിപ്പിക്കുന്നത്.
പ്രധാനമന്ത്രി ചീറ്റകളെ സ്വീകരിക്കാൻ ദേശീയോദ്യാനത്തിൽ എത്തുന്നതിൽ ജനങ്ങൾ ആകെ ആവേശത്തിലാണ്.മഹത്തായ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു.ആളുകൾക്കിടയിൽ ഇത്തരമൊരു ആവേശവും സന്തോഷവും ഞങ്ങൾ മുമ്പ് കണ്ടിട്ടില്ലെന്ന് കാരഹൽ നിവാസിയായ ദേവകിനന്ദൻ പലിവാൾ പറഞ്ഞു. വനമേഖല സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി.
മധ്യപ്രദേശിൽ എത്തിക്കുന്നതിന് മുൻപ് ചീറ്റകളെ ഗ്വാളിയാറിലാകും എത്തിക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ഇവയെ രാജസ്ഥാനിലെ ജയ്പൂരിലെത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
നമീബിയയുടെ തലസ്ഥാനമായ വിൻഡ്ഹോക്കിൽ നിന്ന് ഏകദേശം 10 മണിക്കൂർ യാത്രയ്‌ക്ക് ശേഷമാണ് ഇന്ത്യയിലെത്തുക. എട്ട് ചീറ്റകളെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക കാർഗോ വിമാനം ശനിയാഴ്ച രാവിലെ ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങും.ഗ്വാളിയോറിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ ഹെവി ലിഫ്റ്റ് ചിനൂക്ക് ഹെലികോപ്റ്ററിൽ ചീറ്റകളെ കെഎൻപിയിലേക്ക് കൊണ്ടുപോകും.യാത്രയിൽ ചീറ്റകൾക്ക് ഭക്ഷണം നൽകില്ലെന്നും നാഷണൽപാർക്കിന്റെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടതിന് ശേഷം അത്താഴം നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Comments