തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ നടത്തുന്ന പ്രതികാര നടപടിക്കെതിരെ പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ നോക്കിയാൽ അതിനെ ശക്തമായി നേരിടുമെന്നും, പാർട്ടി സെക്രട്ടറിയുടെ സ്വഭാവം മുഖ്യമന്ത്രി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുകയാണ്. അഴിമതിക്കെതിരെയാണ് ഗവർണർ നിലപാടെടുത്തത്. സർക്കാരും സി പി എമ്മും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഗവർണ്ണർ ഭരണഘടനയെ സംരക്ഷിക്കാനായി ചുമതലപ്പെട്ട ആളാണ്. അക്കാര്യമാണ് അദ്ദേഹം നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്. നീതി യുക്തമായി പെരുമാറുന്ന ഗവർണറെ സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചാൽ അതിനെ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
മാർക്സിസ്റ്റ് പാർട്ടി തനി സ്വഭാവം കാട്ടി ഗവർണറെ വിരട്ടാനാണ് ഭാവമെങ്കിൽ അതിനെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും ഗവർണ്ണർ നിങ്ങൾ ഉദ്ദേശിച്ച ആളല്ലെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന ഗവർണ്ണർക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ബിജെപിക്ക് ഇതിൽ യാതൊരു വിധ താല്പര്യവുമില്ല. ഗവർണ്ണർ എടുക്കുന്ന നിലപാട് ഭരണഘടന സംരക്ഷിക്കാൻ വേണ്ടി ഉള്ളതാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Comments