പാലക്കാട്: സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പരിഹാര നടപടികൾക്ക് തുടക്കമിട്ട് പാലക്കാട് നഗരസഭ മാതൃകയാകുന്നു. തെരുവിൽ അലഞ്ഞു നടക്കുന്ന നായകളെ പിടികൂടി വന്ധീകരണം നടത്തി പ്രത്യേകം തയ്യാറാക്കിയ കൂടുകളിലേക്ക് മാറ്റി പാർപ്പിക്കുന്ന നടപടിയാണ് നഗരസഭാ കൈക്കൊള്ളുന്നത്.
സ്വകാര്യ വ്യക്തികൾക്ക് നൽകി മനുഷ്യ വാസമില്ലാത്ത സ്ഥലത്ത് നായകൾക്കാവശ്യമായ താമസ സൗകര്യം ഒരുക്കും. നായകൾക്കാവശ്യമായ ഭക്ഷണവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഇവിടെ തയ്യാറാക്കും. തെരുവ് നായ്‌ക്കളെ വന്ധീകരിച്ച് തെരുവിലേക്ക് പറഞ്ഞയക്കുന്നതിന് പകരം ഇത്തരം ഷെൽട്ടറുകളിൽ പിടിച്ചിടുകയും വേണ്ട രീതിയിലുള്ള പരിപാലനം നടത്തുകയുമാണ് നഗരസഭ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് പാലക്കാട് നഗരസഭ സ്റ്റാന്റിംഗ് ചെയർമാൻ സ്മിതേഷ് പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ആദ്യ ഗഡുവായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നായകൾക്കാവശ്യമായ ഷെൽട്ടറുകൾ ഒരുക്കുന്നതിനാവശ്യമായ പണമാണിതെന്നും ടെണ്ടർ വിളിച്ച് തിരഞ്ഞെടുക്കുന്നവർക്കായിരിക്കും പണം കൈമാറുന്നത്. സംസ്ഥാനത്ത് തെരുവ് നായകൾ മനുഷ്യ ജീവൻ ഭീഷണി വിതയ്ച്ചുകൊണ്ടിരിക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാവുകയാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്ക് തിരിച്ചടി നൽകുന്നതാണ് പാലക്കാട് നഗരസഭ തയ്യാറാക്കുന്ന പദ്ധതി.
Comments