ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ യുഎഇ ടീമിനെ നയിക്കാൻ മലയാളി. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പിൽ ഒരു ടീമിനെ മലയാളി നയിക്കുന്നത്. തലശ്ശേരിക്കാരൻ സിപി റിസ്വാനാണ് മലയാളികൾക്ക് അഭിമാനമായിക്കൊണ്ട് ടീമിന്റെ നായകസ്ഥാനത്ത് എത്തിയത്.
അടുത്ത മാസമാണ് ഓസ്‌ട്രേലിയയിൽ ട്വിന്റി 20 ലോകകപ്പ് നടക്കുന്നത്. ടീമിൽ റിസ്വാന് കരുത്തായി മറ്റ് മൂന്ന് മലയാളി താരങ്ങൾ കൂടിയുണ്ട്. ബാസിൽ ഹമീദും അലിഷാൻ ഷറഫുവും ടീമിൽ ഇടം നേടിക്കഴിഞ്ഞു. വിഷ്ണു സുകുമാരനും റിസർവായി ഒപ്പമുണ്ട്.
കണ്ണൂർ തലശേരി സ്വദേശിയായ റിസ്വാൻ 2019ൽ നേപ്പാളിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 2020ൽ അയർലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിലൂടെ തന്റെ കന്നി അന്താരാഷ്‌ട്ര സെഞ്ച്വറിയും റിസ്വാൻ നേടി. ഷാർജ ഈസ്റ്റേൺ ഇന്റർനാഷനൽ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നതിനിടയിലും ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻറുകളിൽ സജീവ സാന്നിധ്യമായിരുന്നു റിസ്വാൻ. ഈ ടൂർണമെൻറുകളിലെ പ്രകടനമാണ് യുഎഇ ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്.
ട്വന്റി 20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ എഗ്രൂപ്പിൽ ശ്രീലങ്ക, നെതർലാന്റ്, നമീബിയ എന്നിവരാണ് എതിരാളികൾ. നെർതർലാൻറ്സിനെതിരെ അടുത്ത 16 ന് ആദ്യ മത്സരം നടക്കും.
Comments