ലക്‌നൗ : പീഡനക്കേസിൽ ഇന്റർപോൾ തിരയുന്ന പ്രതിയെ പിടികൂടി ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡ്. മീററ്റിൽ ഒളിച്ചു കഴിയുകയായിരുന്ന ഇന്ത്യൻ വംശജൻ രത്‌നേഷ് ഭുട്ടാനിയെയാണ് പിടികൂടിയത്. ഇയാളെ ഉടൻ ഇന്റർപോളിന് കൈമാറും.
രാജ്യത്ത് എത്തി എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഭുട്ടാനി പിടിയിലാകുന്നത്. 25 വർഷങ്ങൾക്ക് മുൻപാണ് ഇയാൾ അമേരിക്കയിലേക്ക് പോയത്. ശേഷം അമേരിക്കൻ യുവതിയെ വിവാഹം ചെയ്ത് പൗരത്വം സ്വന്തമാക്കുകയായിരുന്നു. 2014 ലായിരുന്നു ഇയാൾക്കെതിരെ ഭാര്യയുടെ പരാതിയിൽ പോലീസ് പീഡനത്തിന് കേസ് എടുത്തത്. ഇതിന് പിന്നാലെ ഇയാൾ രാജ്യത്തേക്ക് കടക്കുകയായിരുന്നു.
ഭുട്ടാനി ഇന്ത്യയിൽ ഒളിച്ചു കഴിയുന്നുണ്ടെന്ന് ഇന്റർപോൾ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യയിൽ എത്തിയ ഭുട്ടാനി ആദ്യം മുംബൈയിൽ ആണ് താമസിച്ചിരുന്നത്. പിന്നീട് ഇവിടെ നിന്നും ഉത്തർപ്രദേശിലേക്ക് കടക്കുകയായിരുന്നു.
Comments