കാൺപൂർ: തകരാറായ ഫ്‌ളാറ്റുകൾ എത്രയും വേഗം പൊളിച്ചു നീക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിച്ച് താമസക്കാർ. കാൺപൂരിലെ കെ ഡി എ റെസിഡൻസിയിലെ താമസക്കാരാണ് പരാതിക്കാർ. ഫ്ലാറ്റ് ഗുണ നിലവാരമില്ലെന്നും ഉടമകളുടെ വാഗ്ദാനത്തിൽ വീണ് വഞ്ചിക്കപ്പെട്ടുവെന്നും നിവാസികൾ പറയുന്നു.
പ്രദേശത്തുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ഫ്ലാറ്റിൽ വെള്ളം കയറിയിരുന്നു. ഇതിനെ തുടർന്ന് മുകൾ തട്ടും, ഭിത്തികളും, ജനൽ പാളികളുൾപ്പെടുന്ന പല ഭാഗങ്ങൾ തകർന്ന് തുടങ്ങിയിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ഫ്ലാറ്റിൽ തങ്ങാൻ പേടിയാവുകയാണ്. ശക്തമായ മഴയും കാറ്റും വരുമ്പോൾ ഫ്‌ളാറ്റിൽ വലിയ ചോർച്ച അനുഭവപ്പെടുകയും കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുകയുമാണെന്ന് നിവാസികൾ സൂചിപ്പിച്ചു.
ഫ്ലാറ്റിന്റെ ഇത്തരം അവസ്ഥയ്‌ക്ക് കാരണം ഗുണനിലവാരമില്ലാത്ത രീതിയിൽ പണിതതാണ്. ഉടമകൾ പണം തട്ടാൻ വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഏതു നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ് കെട്ടിടം നിൽക്കുന്നത്. പേടി മൂലം പലരും ഇവിടെ നിന്ന് താമസം മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. യാതൊരു നിവർത്തിയുമില്ലാത്ത അവസ്ഥയാണെന്നും ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന രീതിയിലാണ് കഴിയുന്നതെന്നും താമസക്കാർ പറയുന്നു. സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും നഷ്ടപ്പെട്ട പണമോ പകരം പുതിയ ഫ്ലാറ്റോ നിർമ്മിച്ച് നൽകാൻ ഉടമകളോട് ആവശ്യപ്പെടണമെന്നുമാണ് താമസക്കാർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്
Comments