ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മന്നിനെതിരെ ശിരോമണി അകാലിദൾ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ തള്ളി ആംആദ്മി രംഗത്ത്.ലുഫ്താൻസ എയർലൈൻസിൽ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഇറക്കി വിട്ടതായി ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ ബാദൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ഭഗവന്ത് മന്നിന് നിൽക്കാൻ പോലും കഴിയാത്ത വിധം മദ്യപിച്ചതിനാലാണ് വിമാനക്കമ്പനി ഈ നടപടി സ്വീകരിച്ചതെന്നാണ് സുഖ്ബീർ ചൂണ്ടിക്കാട്ടിയത്.
എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളി എഎപി രംഗത്തെത്തി.മുഖ്യമന്ത്രി തന്റെ നിശ്ചിത സമയക്രമം അനുസരിച്ചാണ് ഡൽഹിയിലേക്ക് മടങ്ങിയതെന്നും ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എഎപി വ്യക്തമാക്കി.സെപ്തംബർ 18 ന് മുഖ്യമന്ത്രി ജർമ്മനിയിൽ നിന്ന് വിമാനത്തിൽ എത്തി. തുടർന്ന് സെപ്തംബർ 19 ന് അദ്ദേഹം ഡൽഹിയിൽ നിന്ന് മടങ്ങിയെന്ന് എഎപി കൂട്ടിച്ചേർത്തു.
ഭഗവന്ത് മാൻ അടുത്തിടെ ജർമ്മനിയിൽ പോയിരുന്നു. അമിതമായി മദ്യം കഴിച്ചതിനാലാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ലുഫ്താൻസ എയർലൈൻസിൽ നിന്ന് ഇറക്കിവിട്ടതെന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാരെ ഉദ്ധരിച്ച് മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതായി സുഖ്ബീർ ബാദൽ ട്വീറ്റ് ചെയ്തു. ഇതുമൂലം വിമാനം നാലു മണിക്കൂർ വൈകി. ഈ റിപ്പോർട്ട് ലോകമെമ്പാടുമുള്ള പഞ്ചാബികളെ നാണം കെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ റിപ്പോർട്ടുകളിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പർത്തപ് സിംഗ് ബജ്വ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഭഗവന്ത് മാനെ ഫ്രാങ്ക്ഫർട്ടിൽ ഇറക്കിയത് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണെന്നാണ് റിപ്പോർട്ട്. സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ഈ വിഷയം ഉന്നയിക്കണമെന്നും അതുവഴി കാരണം പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments