തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താ സമ്മേളനത്തെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും വഴിവിട്ട നീക്കങ്ങൾക്കെതിരെ ഗവർണർ ശക്തമായി രംഗത്തു വന്നതോടെ ഇടതുപക്ഷ നേതാക്കൾ അസ്വസ്ഥരായിരിക്കുകയാണ്. പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് കാനം രാജേന്ദ്രൻ രംഗത്ത് വന്നു. ഗവർണറുടെ വാർത്താ സമ്മേളനം ‘കോഴി കോട്ടുവായ ഇട്ടതുപോലെ’ ആണെന്നാണ് കാനത്തിന്റെ പരിഹാസം.
11.30 ന് എന്തോ സംഭവിക്കുമെന്ന് പറഞ്ഞപ്പോൾ ലോകം അവസാനിക്കാൻ പോവുകയാണെന്നാണ് കരുതിയത്. രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കത്ത് ഇടപാട് പുറത്ത് വിട്ടതിലൂടെ ഗവർണർ ഭരണഘടനയെ ലംഘിച്ചു. ഇത് വളരെ ഗൗരവമുള്ള വിഷയങ്ങളായി പരിഗണിക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. വളരെ ബാലിശമായ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. ഗവർണറുടെ അധികാരങ്ങൾ ഭരണഘടനയിൽ പറയുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനത്തെ സഹായിക്കാനാണ് ഗവർണർ, അല്ലാതെ ഗവർണർ പറയുന്നത് അനുസരിക്കാനല്ല മന്ത്രിസഭയെന്ന് കാനം വാദിക്കുന്നു.
ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനയെപിടിച്ച് ആണയിടുന്നയാളാണ്. രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കത്തിടപാട് പരസ്യപ്പെടുത്താൻ ഏത് ഭരണഘടനാ വകുപ്പാണ് പറയുന്നത്. കേരളത്തിന്റെ ഗവർണർ രാജ്യത്തിന്റെ ഭരണഘടന ലംഘിക്കുകയാണ് ചെയ്തിരിക്കുന്നത്. അത് ജനാധിപത്യത്തിൽ ഗൗരവമുള്ള വിഷയമായി പരിഗണിക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Comments