തിരുവനന്തപുരം: ഗവർണർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാതെ രാഷ്‌ട്രീയ വിമർശനവുമായി എത്തുന്ന ഇടതുപക്ഷത്തെ കടന്നാക്രമിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഗവർണർ ആർഎസ്എസ് ആണെന്നും ആർഎസ്എസ് രാഷ്‌ട്രീയം നടപ്പാക്കാൻ ശ്രമിക്കുകയാണെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്റെ ശക്തമായ നടപടികൾക്ക് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും കമ്യൂണിസ്റ്റ് നേതാക്കളും വിമർശിച്ചത്. എന്നാൽ ഇനിയെങ്കിലും ഈ പല്ലവി നിർത്തി ഗവർണർ ഉന്നയിച്ച വിഷയങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.
ഇനിയെങ്കിലും ഈ പല്ലവി നിർത്താറായില്ലേ. ഗവർണ്ണർ ആർഎസ്എസ് ആണ് പോലും. പഞ്ചായത്തംഗം മുതൽ രാജ്യത്തിന്റെ പ്രസിഡൻ്റും പ്രധാനമന്ത്രിയും വരെ ആർഎസ്എസ്സുകാർ ആയ കാലത്താണ് ഗവർണ്ണർ ആർഎസ്എസ് ആണെന്ന് പറഞ്ഞ് നിലവിളിക്കുന്നതെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാണിച്ചു. ഗവർണ്ണർ ആർഎസ്എസ് ആയതിനെതിരെ എവിടെ പരാതി പറയും. ഗവർണറെ നിയമിച്ച രാഷ്‌ട്രപതിയോടോ, അതോ ശുപാർശ ചെയ്ത കേന്ദ്ര മന്ത്രിസഭയോടോ. കോടതിയിൽ പോകാമെന്ന് വെച്ചാൽ അവിടെയും ഉണ്ടാകും ‘സംഘി’കളായ ജഡ്ജിമാർ. അപ്പോ പിന്നെ കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ കുറെ രോദിക്കാമെന്നും മണ്ടന്മാരായ അണികൾ തൊണ്ട കീറി കൂടെ കരയും എന്നല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലായെന്നും സന്ദീപ് വാചസ്പതി വിമർശിച്ചു.
ഗവർണ്ണർ ആരാണ് എന്നതല്ല, അദ്ദേഹം ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി ഉണ്ടോ എന്നതാണ് വിഷയം. ഗവർണ്ണറുടെ രാഷ്‌ട്രീയം ചികയലല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ മുൻ അദ്ധ്യാപകൻ കൂടിയായിരുന്ന എംഎൻ വിജയൻ മാഷ് പറഞ്ഞ ഒരു കാര്യം പറയാം.” കുഴപ്പം പിടിച്ച ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്ന് ഇറക്കി വിട്ടാലും, ചോദ്യം ക്ലാസിൽ തന്നെ അവശേഷിക്കും”. അതുകൊണ്ട് മുഖ്യമന്ത്രി ഉടായിപ്പ് നിലവിളി അവസാനിപ്പിച്ച് ചോദ്യത്തിന് ഉത്തരം പറയണമെന്നും മലയാളികൾക്ക് കേൾക്കേണ്ടത് അതാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
Comments