തിരുവനന്തപുരം: സർവ്വകലാശാലകളിലെ അനധികൃത നിയമന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂർണ്ണ പിന്തുണ അറിയിച്ച് എബിവിപി നേതാക്കൾ രാജ്ഭവനിലെത്തി. എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഗവർണറെ സന്ദർശിച്ചത്.
കേരളത്തിലെ സർവ്വകലാശാലകളിൽ ഭരണപക്ഷ അദ്ധ്യാപക സംഘടന നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളെ കുറിച്ച് എബിവിപി ഗവർണ്ണറുമായി ചർച്ച നടത്തി. സർവ്വകലാശാലയുടെ പ്രവർത്തനങ്ങളിൽ സർക്കാരും പാർട്ടിയും നേരിട്ട് ഇടപെടുകയാണെന്നും നേതാക്കൾക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റാനുമാണ് ശ്രമിക്കുന്നത്. കൂടാതെ ഭരണപരവും, അക്കാദമിക് സംബന്ധവുമായ വിഷയങ്ങളിൽ സിപിഎം നടത്തുന്ന ഇടപെടലുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും സംഘം പറഞ്ഞു.
എബിവിപിയുടെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ധ്യേയയാത്ര എന്ന പുസ്തകം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേതാക്കൾ കൈമാറി. കൂടിക്കാഴ്ചയിൽ എബിവിപി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആർ കുമരേഷ്, സംസ്ഥാന പ്രസിഡന്റ് ബി.ആർ അരുൺ, സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.എം രവിശങ്കർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻ, ജിജ്ഞാസ ജോയിന്റ് കൺവീനർ ഡോ.സുബിൻ എന്നിവരും ഉണ്ടായിരുന്നു.
Comments