ബംഗളൂരു: ബംഗളൂരുവിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന നടപടി തടയാൻ സ്വാധീനമുള്ളവർ ഇടപെടുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.എന്നാൽ കെട്ടിട നിർമ്മാണ നിയമങ്ങൾ പാലിക്കാതെ നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും സർക്കാർ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനിയും നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. അതിനാൽ കെട്ടിട ഉടമകളോട് സഹകരിക്കാനും നിർദേശിച്ചു.
കായലുകളും മഴവെള്ള ഓടകളും കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരോട് അന്വേഷണത്തിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. അടിസ്ഥാന മാനദണ്ഡങ്ങൾ പ്രകാരമാണ് ഇവയുടെ നിർമ്മാണം നടത്തുന്നതെന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്. ബംഗളൂരു വികസത്തിനായി 600 കോടി രൂപയാണ് മുഖ്യമന്ത്രി അനുവദിച്ചത്. ഇതിൽ 300 കോടിയോളം കായലുകളുടെയും ഓടകളുടെയും നവീകരണത്തിന് ഉപയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. തടാകങ്ങൾ മലിനമാകുന്നത് തടയാൻ മലിനജല സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
ഈ മാസം ആദ്യം ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നത് ആരംഭിച്ചത്. വിപ്രോ കാമ്പസിന്റെ ഭാഗങ്ങൾ, സലാർപുരിയ, പ്രസ്റ്റീജ് കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ നിരവധി അനധികൃത നിർമ്മാണങ്ങളാണ് ഇത് വരെ പൊളിച്ചുനീക്കിയത്.
Comments