കൊച്ചി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി. റോഡുകളിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി. ഹൈക്കോടതിയിലെ അഭിഭാഷകനാണ് ഹർജിക്കാരൻ.
റോഡ് മുഴുവൻ ജോഡോ യാത്രക്കാർക്കായി നൽകുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. യാത്ര ദേശീയപാതയിൽ ഒരുഭാഗത്ത് കൂടി മാത്രമാക്കണം. മറുഭാഗം ഗതാഗതത്തിനായി തുറക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരെ എതിർ കക്ഷിയാക്കിയാണ് ഹർജി.
പോലീസ് സുരക്ഷയ്‌ക്ക് പണം ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർജി മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും. നേരത്തെ മുതൽ ഭാരത് ജോഡോ യാത്ര ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് വാർത്തയായിരുന്നു. റോഡിൽ ഗതാഗതം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ടെങ്കിലും ഇത് കാറ്റിൽ പറത്തിയാണ് ഭാരത് ജോഡോ യാത്ര നടക്കുന്നത്.
സ്വീകരണ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന കലാപ്രകടനങ്ങൾക്ക് വേണ്ടിയും മറ്റും അര മണിക്കൂറോളം ഒരോ പോയിന്റിലും ഗതാഗത തടസമാണ് ഉണ്ടാക്കുന്നത്. രാഹുലിന്റെ സുരക്ഷയുടെ ഭാഗമായുളള നിയന്ത്രണങ്ങൾ കൂടിയാകുമ്പോൾ വഴിയാത്രക്കാർക്കും വാഹന യാത്രികർക്കും ഇരട്ടി തലവേദനയാണ്.
Comments