ശ്രീനഗർ: 33 വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ സിനിമാ തിയേറ്ററുകൾ തുറന്നു. ജമ്മു കശ്മീർ ലഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹയാണ് പുൽവാമയിലും ഷോപിയാനിലും സിനിമാ തിയേറ്ററുകൾ ഉദ്ഘാടനം ചെയ്തത്. തിയേറ്ററുകൾ തുറന്ന നടപടിയെ ചരിത്രപരം എന്നാണ് ലഫ്റ്റ്നന്റ് ഗവർണർ വിശേഷിപ്പിച്ചത്. ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും വൈകാതെ തിയേറ്ററുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ ഒരു തലമുറ ആദ്യമായാണ് സിനിമയെ തിയേറ്റർ അനുഭവമായി ആസ്വദിക്കാൻ ഒരുങ്ങുന്നതെന്ന് സംവിധായകൻ അശോക് പണ്ഡിറ്റ് പറഞ്ഞു. മിക്ക യുവാക്കൾക്കും വിനോദോപാധികൾ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. അവർക്കൊക്കെ ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിനോദ മാർഗ്ഗങ്ങൾ പരിചയപ്പെടുന്നതോടെ, വിദ്ധ്വംസക പ്രവർത്തനങ്ങളിൽ നിന്നും മാറി ചിന്തിക്കാൻ കശ്മീരിലെ വലിയൊരു വിഭാഗം ചെറുപ്പക്കാരും തയ്യാറാകുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
സിനിമ എന്തെന്ന് അറിയാത്ത വലിയൊരു വിഭാഗം ജനത കശ്മീരിൽ ജീവിക്കുന്നുണ്ട്. അവർക്ക് ദീർഘകാലം വിനോദ മാർഗങ്ങൾ നിഷേധിച്ചവർ വലിയ വഞ്ചനയാണ് ചെയ്തത്. ജമ്മു കശ്മീരിനെ മതനിയമങ്ങളിൽ കെട്ടിയിടാൻ അവർ ശ്രമിച്ചു. ഒരു ജനതയുടെ സന്തോഷങ്ങൾ നിഷേധിച്ച മതഭ്രാന്തന്മാരായ വിഘടനവാദികളുടെ മുഖത്തേറ്റ അടിയാണ് തിയേറ്റർ തുറക്കാനുള്ള തീരുമാനമെന്ന് ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി ഡോക്ടർ നിർമ്മൽ സിംഗ് വ്യക്തമാക്കി.
1990കളിൽ, കുപ്രസിദ്ധമായ വംശഹത്യകൾ വ്യാപകമാകുന്നതിന് മുൻപ്, ജമ്മു കശ്മീരിൽ 19 സിനിമാ തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. ശ്രീനഗർ, സോപോർ, ഹന്ദ്വാര, അനന്തനാഗ്, ബരാമുള്ള എന്നിവിടങ്ങളിലായിരുന്നു അവ. കശ്മീരിൽ ഭീകരവാദികൾ പിടിമുറുക്കിയതോടെ ഇവയെല്ലാം അടച്ച് പൂട്ടുകയായിരുന്നു.
Comments