തിരുവനന്തപുരം: അവശനാകുന്നതുവരെ പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചെന്ന് ആമച്ചൽ സ്വദേശി പ്രേമനന്റെ മകൾ രേഷ്മ. ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് ജീവനക്കാർ പിതാവിനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടത്. ഭയന്ന് വിറച്ചുപോയെന്നും പെൺകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശുചി മുറിയിൽ പോയി തിരിച്ച് വന്നപ്പോഴായിരുന്നു പിതാവും ബസ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കം നടക്കുന്നത് കണ്ടത്. ഉടനെ പിതാവിനെ തിരികെ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ജീവനക്കാർ പിടിച്ച് തള്ളിയിട്ടു. തുടർന്ന് പിതാവിനെ ക്രൂരമായി തല്ലുകയായിരുന്നു. പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും തന്നെയും കയ്യേറ്റം ചെയ്തു. പെൺകുട്ടിയാണെന്ന പരിഗണന പോലും നൽകിയില്ല. അവശനായ ശേഷമാണ് ജീവനക്കാർ മർദ്ദനം അവസാനിപ്പിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കി.
പിതാവിന് വയ്യാതെ ആയതോടെ സുഹൃത്തുമൊത്ത് പോലീസ് സ്‌റ്റേഷനിൽ എത്തി കാര്യം പറഞ്ഞു. പോലീസുകാർ എത്തിയാണ് പിതാവിനെ ആശുപത്രിയിൽ എത്തിച്ചത്. കെഎസ്ആർടിസി ജീവനക്കാരിലാരും സഹായിച്ചില്ല. സംഭവത്തിന്റെ നടുക്കത്തിൽ ശരിയായി പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നും പെൺകുട്ടി പറഞ്ഞു.
Comments