ന്യൂഡൽഹി: സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ്. ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ ബഹുദൂരം മുന്നേറും. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും എല്ലിസ് വ്യക്തമാക്കി.
ഇന്ത്യയും ബ്രിട്ടനും ഏതാണ്ട് സമാനതകളുളള സാമ്പത്തിക ശക്തികളാണ്. എന്നാൽ ഇന്ത്യയുടെ നിലവിലെ വളർച്ച അതിവേഗമാണ്. ഇരുരാജ്യങ്ങളുടെയും വ്യാപാര നിക്ഷേപ പങ്കാളിത്ത പരിപാടിയിലായിരുന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വാക്കുകൾ.
ബ്രിട്ടൻ മീറ്റ്സ് ഇന്ത്യ റിപ്പോർട്ട് 2022 പ്രകാരം ഇന്ത്യയിൽ 618 യുകെ കമ്പനികളാണുളളത്. 4.66 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്നതിനൊപ്പം 3,634.9 ബില്യൻ ആണ് ഈ കമ്പനികളുടെ ടേൺ ഓവർ. ഇതിൽ 58 കമ്പനികൾ 500 മില്യനിലധികം ടേൺ ഓവർ ഉളളതാണ്. 2021 നെ അപേക്ഷിച്ച് 10 ശതമാനമാണ് ഇവയുടെ വാർഷിക വളർച്ചാ നിരക്ക്. യുകെയിലെ കമ്പനികളുടെ ശരാശരി വളർച്ചാ നിരക്ക് 26 ശതമാനമായി നിലനിൽക്കുമ്പോൾ ഇന്ത്യയിലെ യുകെ കമ്പനികളുടെ വളർച്ച 36.3 ശതമാനമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം താൽപര്യമനുസരിച്ചുളള നയരൂപീകരണത്തിനായിട്ടാണ് യൂറോപ്യൻ യൂണിയനിൽ നിന്ന് യുകെ പുറത്തുപോന്നതെന്ന് അലക്സ് എല്ലിസ് ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ താൽപര്യമുണ്ടെങ്കിലും ഇന്ത്യയുമായി ഏറെ ചേർന്നുപോകുന്നതാണ് ഈ നയങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത 25 വർഷത്തിനുളളിൽ ഇത് ഇന്ത്യയിൽ കൂടുതൽ തൊഴിൽ അവസരങ്ങളും വളർച്ചയും അവസരങ്ങളും സൃഷ്ടിക്കും. ഇത് വഴി രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ പുരോഗതിയുണ്ടാകുമെന്നും എല്ലിസ് പറഞ്ഞിരുന്നു.
Comments