തിരുവനന്തപുരം: വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് പതിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള ബാങ്കിനെതിരെയും സർക്കാരിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തിൽ സർക്കാരിനെതിരെയും കേരളാ ബാങ്കിനെതിരെയും ബിജെപി സംസ്ഥാ വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ രംഗത്തു വന്നു. സർഫാസി നിയമത്തിൽ ബാങ്കിൽ വായ്പ കുടിശ്ശിക ഉണ്ടെങ്കിൽ വീട്ടുമുറ്റത്തെ മാവിന്റെ മുകളിൽ ബോർഡ് വെക്കണമെന്ന് പറഞ്ഞിട്ടില്ല. പ്രായപൂർത്തിയായ പെൺകുട്ടിയടക്കം താമസിക്കുന്ന വീട്ടിൽ നാട്ടുകാരെ കാണിക്കാൻ പരസ്യ ബോർഡ് പോലെ ജപ്തി വിവരം കാണിക്കണമെന്ന് ഒരു നിയമത്തിലും ഇല്ല എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ആത്മാഭിമാനം തകർത്തു കൊണ്ടല്ല വായ്പ കുടിശ്ശിക പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കേണ്ടത്. ഇത് നിയമത്തിന്റെ മറവിലുള്ള തോന്നിവാസമാണ്. എന്തും ആകാമെന്ന അഹങ്കാരമാണ് പിണറായി സർക്കാരിലെ ഉദ്യോഗസ്ഥർക്ക്. വയസ്സായ കാരണവർക്ക് നോട്ടീസ് കൊടുത്തത് വരെ നിയമ നടപടിയാണ്. വീടിന്റെ മുറ്റത്ത് മരത്തിൽ ബോർഡ് വെച്ചത് നിയമ വിരുദ്ധമാണ്. താമസക്കാരെ അറിയിക്കുക എന്നതാണ് നിയമം പറയുന്നതെന്നും, നാട്ടുകാരെ അറിയിച്ച് നാണം കെടുത്തണമെന്ന് ഒരു നിയമത്തിലും ഇല്ലയെന്നും ബി.ഗോപാലകൃഷ്ണൻ വിമർശിച്ചു.
അഭിരാമിയുടെ ഭൗതിക ശരീരത്തെപോലും സിപിഎം നേതാക്കൾ അപമാനിക്കുന്നത് അപലപനീയമാണ്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ട മുറിക്കലും, മന്ത്രി വാസവനും ബാങ്ക് നടത്തിയ തോന്നിവാസത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് ഭരണകൂട ഭീകരതയുടെ ക്രൂരതയാണ് കാണിക്കുന്നത്. അഭിരാമിയുടെ മാനത്തിനു പോലും വിലകൽപ്പിക്കാത്തത് കഷ്ടമാണ്. നിയമത്തിന്റെ മറവിൽ ഈ കുടുംബത്തിനെതിരെ കേരള ബാങ്ക് നടത്തിയ തോന്നിവാസത്തിന് സർക്കാർ മറുപടി പറയണമെന്നും, ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ച് അഭിരാമിയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കണമെന്നും അഡ്വ.ബി.ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
Comments