മാന്നാർ: യുവാവിനെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച നാലംഗ സംഘം അറസ്റ്റിൽ. ആലപ്പുഴയിൽ 22 വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് നാലുപേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പത്തിയൂർ എരുവ ജിജിസ് വില്ലയിൽ ഹാഷിമിന്റെ മകൻ തക്കാളി ആഷിഖ് എന്ന ആഷിഖ്, മാന്നാർ വലിയകുളങ്ങര ഗംഗോത്രി കണ്ണൻകുഴിയിൽ വീട്ടിൽ രാജേന്ദ്രൻ മകൻ രജിത്ത്, ചെങ്ങന്നൂർ പാണ്ഡവൻപാറ അർച്ചന ഭവനിൽ വിക്രമന്റെ മകൻ അരുൺ വിക്രമൻ, മാവേലിക്കര പല്ലാരിമംഗലം തെക്കേമുറി ചാങ്കൂർ വീട്ടിൽ ഉദയകുമാറിന്റെ മകൻ ഉമേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
എണ്ണക്കാട് നെടിയത്ത് കിഴക്കേതിൽ സുധന്റെ മകൻ നന്ദുവിനെ വാഹനത്തിൽ കയറ്റി പ്രതികൾ തട്ടികൊണ്ടു പോകാൻ ശ്രമിച്ചത്. നന്ദുവിനെ കാണാനില്ല എന്ന് മതാപിതാക്കൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നന്ദുവിനെ തട്ടികൊണ്ടു പോകാൻ ശ്രമം നടന്നുവെന്ന് വിവരം ലഭിക്കുന്നത്. സ്കോർപ്പിയോ കാറിലാണ് പ്രതികൾ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകുന്നതിലേയ്‌ക്ക് നയിച്ചത്.
ചെങ്ങന്നൂർ പാണ്ഡവൻപാറ പ്രദേശത്തു നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ പൊലീസിന്റെ സഹായത്തോടെയാണ് മാന്നാർ പൊലീസ് ഇവരെ കണ്ടെത്തിയത്. നന്ദുവിനെ കാണാതായതിന് പിന്നാലെ യുവാവിന്റെ ഫോൺ അറിന്റെ തീരത്തു നിന്നും ലഭിച്ചിരുന്നു. സ്കോർപിയോയിൽ തട്ടികൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ പ്രതികളുടെ കൈയിൽ നിന്നും നന്ദു രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട യുവാവ് സമീപത്തെ വീടിന് മുകളിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. പ്രതികളിൽ പ്രധാനിയായ തക്കാളി ആഷിഖിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്.
Comments