തിരുവനന്തപുരം : കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയതിന് പിന്നാലെ നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദ്ദിഖ് അഹമ്മദ് ഉൾപ്പെടെ 13 പേരെയാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തത്. ഇവരെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചു. ഓഫീസിന് സിആർപിഎഫിന്റെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പിഎഫ്ഐ ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തെ കസ്റ്റഡിയിൽ എടുത്തു. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളും പിടിയിലായിട്ടുണ്ട്. 15 നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു.
പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നാണ് എൻഐഎ സംഘം കസ്റ്റഡിയിൽ എടുത്തത്.
രാജ്യമെമ്പാടുമുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തനങ്ങൾ മാസങ്ങളായി എൻഐഎ നിരീക്ഷിച്ചുവരികയായിരുന്നു. സംഘടനയുടെ പണമിടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാനമുടനീളമുള്ള വിവിധ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് റെയ്ഡ്.
കസ്റ്റഡിയിലെടുത്ത നേതാക്കളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഇവരെ പിന്നീട് ഡൽഹിയിലെ ഓഫീസിലേക്ക് മാറ്റുമെന്നാണ് വിവരം.
Comments