മുംബൈ: നുപൂർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ട അമരാവതി സ്വദേശി ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന സാഹിം അഹമ്മദ് ഫിറോസിനെയാണ് എൻഐഎ മുംബൈ കോടതി വളപ്പിൽ നിന്നും പിടികൂടിയത്.
ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അന്വേഷണ ഏജൻസി 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത അന്ന് മുതൽ ഒളിവിലായിരുന്നു.തുടർന്നാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചത്. ഇതോടെ കേസിൽ പതിനൊന്ന് പേർ അറസ്റ്റിലായി.
അതേസമയം അറസ്റ്റിനെതിരെ ഫിറോസിന്റെ അഭിഭാഷകൻ രംഗത്തെത്തി. കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് എൻഐഎ അറസ്റ്റ് ചെയ്തതെന്നാണ് വാദം. നടപടി നിയമവിരുദ്ധമാണെന്ന് അഭിഭാഷകൻ ആരോപിച്ചു.
ജൂൺ 21 ന് അമരാവതിയിൽ വെച്ച് മൂന്ന് ഇസ്ലാമിക ഭീകരർ ചേർന്നാണ് കെമിസ്റ്റായ ഉമേഷ് കോൽഹെയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ മതമൗലികവാദികളുടെ ബന്ധം പുറത്തുവന്നതോടെ കേസ് എൻഐഎയ്‌ക്ക് കൈമാറുകയായിരുന്നു.
Comments