ന്യൂഡൽഹി: മുസ്ലീം സമുദായ നേതാക്കളുമായി നടത്തുന്ന ചർച്ചകൾക്ക് പിന്നാലെ മദ്രസയിലും സന്ദർശനം നടത്തി ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. അഖില ഭാരതീയ ഇമാം സംഘ്, ഇമാം ഉമർ അഹമ്മദ് ഇല്ല്യാസിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് പള്ളിക്ക് സമീപമുള്ള മദ്രസയിലും അദ്ദേഹം എത്തിയത്. ഇമാമിന്റെ ക്ഷണപ്രകാരമാണ് മോഹൻ ഭാഗവത് ഇവിടെ എത്തിയത്.
അവിടെയുള്ള കുട്ടികളുമായും അദ്ദേഹം സംവദിച്ചു. രാജ്യസ്‌നേഹത്തെ കുറിച്ചും മനുഷ്യജീവിതത്തതിന്റെ പ്രാധാന്യത്തെ കുറിച്ചും മോഹൻ ഭാഗവത് കുട്ടികളുമായി സംസാരിച്ചെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ‘ ഭഗവത്ജി കുട്ടികളോട് നമ്മുടെ രാജ്യത്തെ കുറിച്ച് ചോദിച്ചു. ഇന്ത്യ, ഹിന്ദുസ്ഥാൻ, ഭാരത് ഇതെല്ലാം നമ്മുടെ രാജ്യത്തിന്റെ പേരുകളാണ്. കുട്ടികൾ വലുതാകുമ്പോൾ എന്താകാനാണ് ആഗ്രഹമെന്നും അദ്ദേഹം അവരോട് ചോദിച്ചു. ഇന്ത്യയെന്ന നമ്മുടെ രാജ്യം മുഴുവൻ ഒന്നാണെന്നും, ഹിമാലയം മുതൽ കടൽ വരെയുള്ള എല്ലാ പാതകളും അംഗീകരിക്കപ്പെടണം. എല്ലാ ജീവനുകളും സംരക്ഷിക്കപ്പെടണമെന്നും’ അദ്ദേഹം കുട്ടികളോട് പറഞ്ഞു.
മദ്രസകളിൽ പഠിക്കുന്ന കുട്ടികൾ ധാരാളം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”മദ്രസകളിൽ ആധുനിക വിദ്യാഭ്യാസം നൽകേണ്ടത് ആവശ്യമാണ്. അതേപോലെ ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനവും ആവശ്യമാണ്. ഹിന്ദി അറിയാത്തതിന്റെ പേരിൽ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഫോമുകളും മറ്റും പൂരിപ്പിക്കാൻ പോകുന്ന ധാരാളം പേരുണ്ട്. ഈ അവസ്ഥയ്‌ക്ക് മാറ്റമുണ്ടാകേണ്ടതാണെന്നും’ അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിൽ ചർച്ചകൾ തുടരുമെന്ന് ഇരു കൂട്ടരും അറിയിച്ചിട്ടുണ്ട്.
Comments