ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ.അബൂബക്കർ ഉൾപ്പെടെ എൻഐഎ അറസ്റ്റ് ചെയ്ത 18 പേർക്കെതിരെയും യുഎപിഎ അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തി. നാല് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ഇവരെ എൻഐഎ ചോദ്യം ചെയ്ത് വരികയാണ്. ഇവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
സമൂഹമാദ്ധ്യമങ്ങളിലൂടെ സ്പർധ വളർത്താൻ പോപ്പുലർ ഫ്രണ്ട് ഭീകരർ ശ്രമിച്ചു. അറസ്റ്റിലായ യാസർ ഹസനും മറ്റു ചിലരും തീവ്രവാദ പ്രവർത്തനത്തിന് യുവാക്കളെ സജ്ജരാക്കാൻ ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചെന്നും എൻഐഎ ആരോപിച്ചു. സംഘടനയുമായി ബന്ധപ്പെട്ട 19 കേസുകളാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ വിശദ റിപ്പോർട്ട് വരും ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.
അതേസമയം വിദേശത്ത് നിന്ന് പോപ്പുലർ ഫ്രണ്ട് ഭീകരർ അയക്കുന്ന പണം എൻ ആർ ഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയക്കുന്ന പണം സംഘടനാ നേതാക്കൾക്ക് ലഭിച്ചതായി ഇ.ഡി വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമായി കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ 120 കോടി രൂപയാണ് അക്കൗണ്ട് വഴി കൈമാറിയത്. എന്നാൽ തങ്ങൾ വിദേശഫണ്ട് സ്വീകരിച്ചിട്ടില്ലെന്നായിരുന്നു പിഎഫ്ഐയുടെ വാദം. കേരളത്തിൽ നിന്ന് അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഇതിനുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
Comments