ഡൽഹി: നമീബിയയിൽ നിന്ന് ഭാരത്തിന്റെ മണ്ണിലേയ്‌ക്ക് എത്തിച്ച ചീറ്റ പുലികൾക്ക് പേര് നിർദ്ദശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീറ്റകൾക്ക് വേണ്ടി ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്നും രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേർന്നു നിൽക്കുന്ന നാമങ്ങളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടും നിർദ്ദേശങ്ങൾ പങ്കുവെയ്‌ക്കാം. മൃഗങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, നമീബിയയിൽ നിന്നും കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകൾ ഇന്ത്യൻ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ട് തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ചീറ്റകളെ വളരെ ഉന്മേഷമുള്ളവരായാണ് കാണുന്നതെന്ന് മൃഗങ്ങളെ നിരീക്ഷിക്കുന്ന സംഘം വ്യക്തമാക്കി. 1952-ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നമീബിയയിൽ നിന്നും 8 ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്.
8,000 കിലോമീറ്റർ യാത്രയ്‌ക്കൊടുവിലാണ് ചീറ്റകൾ മദ്ധ്യപ്രദേശിലെത്തിയത്. 30 മുതൽ 66 മാസം പ്രായമായ ചീറ്റകളെയാണ് ദേശീയോദ്യാനത്തിൽ എത്തിച്ചിരിക്കുന്നത്. അഞ്ച് പെൺപുലികളും മൂന്ന് ആൺപുലികളുമാണ് ഇന്ത്യയിലെത്തിയത്. 750 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ഉദ്യാനത്തിലാണ് ചീറ്റകളെ പാർപ്പിച്ചിരിക്കുന്നത്. ചീറ്റകളെ കാണാനായി ജനങ്ങൾ പ്രദേശത്ത് എത്തരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ ഇടവുമായി പൊരുത്തപ്പെടാൻ സമയം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments