കേരള രാഷ്ടീയത്തിൽ കുഞ്ഞാലി വധം ഉണ്ടാകിയ അലയൊലികൾ ഇന്നും അടങ്ങിയിട്ടില്ല. നിലമ്പൂരിൽ നിന്നുളള കരുത്തനായ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമദിനെ സിപിഎം എക്കാലവും വേട്ടയാടിയത് കുഞ്ഞാലി വധത്തിന്റെ പേരിലായിരുന്നു. കൂത്തുപറമ്പ് വെടിവെയ്പ്പിന്റെ പേരിൽ എം വി രാഘവനെ നേരിട്ടതിന് സമാനമായിരുന്നു ആര്യാടന് നേരെയും സിപിഎം പ്രയോഗിച്ചത്. കേരളത്തിൽ കൊലപാതകത്തിന് ഇരയായ എംഎൽഎയാണ് കുഞ്ഞാലി.
നിലമ്പൂരിലെയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ കുഞ്ഞാലി ആര്യാടൻ മുഹമദിന്റെ കടുത്ത രാഷ്ടീയ എതിരാളിയായിരുന്നു. 1965ലും 67ലും തിരഞ്ഞെടുപ്പിൽ ആര്യാടെ തോൽപ്പിച്ചാണ് നിയമസഭയിലെത്തിയത്. എന്നാൽ കേരളം രാഷ്‌ട്രീയം 1969ൽ ജൂലൈ 26ന് ഒരു രാഷ്‌ട്രീയ കൊലപാതകത്തിന്റെ വാർത്ത കേട്ട് അക്ഷരാർഥത്തിൽ ഞെട്ടി. കുഞ്ഞാലി നിലമ്പൂർ എസ്റ്റേറ്റിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത സൃഷ്ടിച്ച രാഷ്‌ട്രീയ ഭൂകമ്പത്തിന്റെ തീവ്രത കേരളത്തെ ആകമാനം പിടിച്ചു കുലുക്കുന്നതായിരുന്നു. ചുളളിയോടിലെ പാർട്ടി ഓഫീസിന് മുന്നിൽ വച്ചാണ് കുഞ്ഞാലിക്ക് വെടിയേറ്റത്. എല്ലാ സംശയങ്ങളും കുഞ്ഞാലിയുടെ രാഷ്‌ട്രീയ എതിരാളിയായിരുന്ന ആര്യാടൻ മുഹമ്മദിലേക്ക് നീണ്ടു. അതിന്റെ പേരിൽ സിപിഎം ആര്യാടനോട് പോരാട്ടം ശക്തമാക്കി. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം 28ന് കുഞ്ഞാലി വധക്കേസിൽ ആര്യാടനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
തന്നെ ആര്യാടനാണ് വെടിവച്ചതെന്ന് മരണത്തിന് മുമ്പ് കുഞ്ഞാലി മൊഴി നൽകിയിരുന്നു. ഇത് ആര്യാടൻ മുഹമദിന് വലിയ കുരുക്കാണ് സൃഷ്ടിച്ചത്. നിലമ്പൂർ ആശുപത്രിയിലും മഞ്ചേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും കുഞ്ഞാലി മൊഴി ആവർത്തിച്ചുവെന്ന് പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ ആര്യാടനെ മുഖ്യപ്രതിയാക്കിയത്. തുടർന്ന് കോൺഗ്രസ് ഓഫീസിൽ നിന്നും ആര്യാടനെയും മറ്റ് 23 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ പിന്നീട് ആര്യാടൻ കേസിൽ നിന്ന് കുറ്റവിമുക്തനാവുകയായിരുന്നു. കുഞ്ഞാലിക്ക് മരണ മൊഴി നൽകാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ലെന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആര്യാടനെ വെറുതെ വിട്ടത്. കൃത്യമായ തെളിവുകളുടെ അഭാവവും ആര്യാടന് തുണയേകി.
സാക്ഷി മൊഴികളും കോടതി കണക്കിലെടുത്തില്ല. കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗോപാലനാണ് കുഞ്ഞാലിയെ വെടിവെച്ചതെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നായിരുന്നു ആര്യാടന്റെ വിശദീകരണം. കോടതി കുറ്റവിമുക്തനാക്കിയിട്ടും ആര്യാടനെ വെറുതെ വിടാൻ സിപിഎം തയ്യാറിയില്ല. ഗോപാലൻ കുഞ്ഞാലിയെ വെടിവെച്ച് കൊന്നത് ആര്യാടന്റെ നിർദേശത്തെ തുടർന്നായിരുന്നുവെന്നായിരുന്ന സിപിഎമ്മിന്റെ ആരോപണം. എന്നാൽ സിനിമ കഥകളിൽ കാണുന്നതിനേക്കാൾ വലിയ ട്വിസ്റ്റാണ് പിന്നീട് സംഭവിച്ചത്.
നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച ആര്യാടനെ സിപിഎം പിന്തുണച്ചു. സിപിഎം പ്രവർത്തകരുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് പാർട്ടി നേതൃത്വം ആര്യാടനെ പിന്തുണച്ചത്. അക്കാലത്ത് കോൺഗ്രസിലെ ആന്റണി പക്ഷം സിപിഎമ്മിനോട് സഖ്യമുണ്ടാക്കിയായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അതാണ് ആര്യാടനെ പിന്തുണയ്‌ക്കാൻ സിപിഎം നിർബന്ധിതരായത്.
പാർട്ടി അണികളോട് പറയാൻ അവർക്ക് ഒരു ന്യായീകരണവുമുണ്ടായിരുന്നു. എല്ലാം അടവ് നയമെന്നായിരുന്നു വിശദീകരണം. അവിടെയും കൊണ്ടും തീർന്നില്ല അത്ഭുതം, ആര്യാടനെ തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി നായനാർ വീണ്ടും കേരളത്തെ അതിശയിപ്പിച്ചു. നായനാർ മന്ത്രിസഭയിൽ വനം-തൊഴിൽ വകുപ്പാണ് ആര്യാടന് ലഭിച്ചത്. കുഞ്ഞാലിയെ വധിച്ചുവെന്ന് ആരോപണമുളള ആര്യാടനെ എന്തിന് മന്ത്രിയാക്കി എന്ന ചോദ്യത്തിന് ഇന്നും സിപിഎം നേതൃത്വത്തിന് വ്യക്തമായ മറുപടിയില്ല.
Comments