ന്യൂഡൽഹി: താലിബാന്റെ ക്രൂരതകൾ തുറന്നടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങിയെത്തിയ സിഖുകാർ. ന്യൂനപക്ഷങ്ങളെ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി മടങ്ങിയെത്തിയവർ പറഞ്ഞു. സിഖ് മതഗ്രന്ഥങ്ങൾ കൈവശം വെച്ചതിന്റെ പേരിൽ അറുപത് പേരെ ഇസ്ലാമിക ഭീകരർ തടഞ്ഞുവെച്ചതായും അകാരണമായി ആളുകളെ തടങ്കലിൽ പാർപ്പിച്ചിരുന്നതായും ഡൽഹിയിലെത്തിയവർ പറഞ്ഞു. ഇന്നലെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും 55 സിഖുകാർ ഇന്ത്യയിലെത്തിയത്.
താലിബാനിൽ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നും നിരവധി പേർ ക്രൂര മർദ്ദനങ്ങൾക്കും പീഡനത്തിനും ഇരയാകുന്നതായി അവർ വ്യക്തമാക്കി. താലിബാന്റെ കൈയിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ ഇന്ത്യയിൽ സുരക്ഷിതരായിരിക്കുമെന്നതിൽ ഉറപ്പുണ്ടെന്നും സിഖ് അഭയാർത്ഥി ആയ മൻസാ സിംഗ് വ്യക്തമാക്കി. അഫ്ഗാനിൽ 30 സിഖുക്കാർ കൂടിയുണ്ടെന്നും എത്രയും വേഗം അവരെ രക്ഷിക്കണമെന്നും മൻസാ സിംഗ് അഭ്യർത്ഥിച്ചു.
ഇന്ത്യയിലെത്തിയതിൽ നിരവധി പേരാണ് കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ചത്. ഇന്ത്യയിലും തങ്ങളുടെ മതത്തിലേക്കും തിരികെ എത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡൽഹിയിലെത്തിയ ബൽജിത് സിംഗ് പറഞ്ഞു. മടങ്ങിയെത്താൻ ഇ-വിസ നൽകി സഹായിച്ച പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിക്കുകയും ചെയ്തു അദ്ദേഹം. ഒഴിപ്പിക്കൽ ദൗത്യം വിജയകരമാക്കാൻ സഹായിച്ച കേന്ദ്ര സർക്കാരിന് എഎപി എംപി വിക്രംജിത് സിംഗ് സാഹ്നി നന്ദി പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തത് മുതൽ താലിബാൻ സിഖുക്കാരെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും തുടർച്ചയായി ആക്രമിക്കുന്നു. 13-ലധികം സ്‌ഫോടന പരമ്പരകളിലായി ഏകദേശം 700-ലധികം ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ജനങ്ങളെയാണ് ഒരു വർഷം കാലം കൊണ്ട് കൊന്നൊടുക്കിയത്.കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 55 അഫ്ഗാൻ സിഖ് അഭായാർത്ഥികളെ വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. ലോക പഞ്ചാബി ഓർഗനൈസേഷന്റെ അന്താരാഷ്‌ട്ര പ്രസിഡന്റും രാജ്യസഭാംഗവുമായ വിക്രംജിത് സിംഗ് സാഹ്നിയാണ് ഇവരെ സ്വാഗതം ചെയ്തത്. തുടർന്നായിരുന്നു അഭയാർത്ഥികൾ താലിബാൻ പീഡനങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.
Comments