ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നമീബിയയിൽ നിന്നും മദ്ധ്യപ്രദേശിലെ കൂനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച ചീറ്റകൾക്ക് പേരിടാനൊരുങ്ങി രാജ്യം. ഓൺലൈൻ സംവിധാനത്തിലൂടെ നടത്തുന്ന മത്സരത്തിൽ ഉശിരൻ പേരുകൾ നൽകു എന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.
മാസത്തിലൊരിക്കൽ നടത്താറുള്ള മൻ കി ബാത്ത് പരിപാടിയിലാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദ്ദേശം നൽകിയത്. കുനോ ദേശീയ ഉദ്യാനത്തിൽ കഴിയുന്ന ചീറ്റകളെ നിരീക്ഷിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ നിർദ്ദേശപ്രകാരമായിരിക്കും പൊതു ജനങ്ങൾക്ക് ചീറ്റകളെ എപ്പോൾ കാണാൻ കഴിയും എന്ന തീരുമാനം എടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു
70 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ ചീറ്റകൾ എത്തുന്നത്. അഞ്ച് പെൺചീറ്റകളെയും മൂന്ന് ആൺചീറ്റകളെയുമാണ് ഷിയോപൂരിലെ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ചത്. ഇന്ത്യയുടെ ആവശ്യപ്രകാരം ചീറ്റകളെ നൽകിയ നമീബിയൻ സർക്കാരിന് നന്ദി അറിയിക്കുകയാണ്. അവരുടെ സഹായം ഇല്ലായിരുന്നെങ്കിൽ ഇത്തരമൊരു കാര്യം നടക്കില്ലായിരുന്നെന്നും മോദി കൂട്ടിച്ചേർത്തു.
Comments