തിരുവനന്തപുരം : അന്വേഷണ ഏജൻസികളുടെ നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കെഎസ്ആർടിസിക്ക് ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. ബസുകളിൽ സ്ഥാപിക്കുന്നതിന് മുൻവശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാൽ വിവിധ ഇടങ്ങളിൽ സർവ്വീസ് മുടങ്ങും. ഹർത്താലിൽ 71 ബസുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ഭൂരിഭാഗം ബസുകളുടെയും മുൻവശത്തെ ചില്ലുകളാണ് തകർന്നത്. മറ്റുള്ളവയുടെ പിൻവശത്തെ ചില്ലിനും ബോഡിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയുടെ നാശ നഷ്ടമാണ് പോപ്പുലർ ഫ്രണ്ട് അക്രമികൾ കെഎസ്ആർടിസിക്ക് വരുത്തി വച്ചിരിക്കുന്നത്.
കേടുപാടുകൾ സംഭവിച്ച ബസുകൾ എല്ലാം തന്നെ അവ പരിഹരിക്കാതെ നിരത്തുകളിൽ ഇറക്കാൻ സാധിക്കില്ല. മുൻ വശത്തെ ചില്ല് സ്റ്റോക്ക് വരുന്നത് വരെ ബസുകളുടെ സർവ്വീസ് മുടങ്ങും എന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം കൂടെ കണക്കാക്കിയാകും അന്തിമനഷ്ടം കണക്കാക്കുക എന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.
ആദ്യമായാണ് ഇത്തരമൊരു നടപടിയിലേക്ക് കെ എസ് ആർ ടി സി നീങ്ങുന്നത്.ഹർത്താലിനിടെ തകർന്നവയിൽ ലോ ഫ്ലോർ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉൾപ്പെടുന്നു. 11 കെഎസ്ആർടിസി ജീവനക്കാർക്കും കല്ലേറിൽ പരുക്കേറ്റിരുന്നു. അതേസമയം ഹർത്താൽ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 309 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1404 പേർ അറസ്റ്റിലായി. 834 പേരെ കരുതൽ തടങ്കലിലാക്കിയതായും പോലീസ് അറിയിച്ചു.
Comments