ന്യൂയോർക്ക്: ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങി. ഛിന്നഗ്രഹത്തിന്റെ പാതയിൽ വസ്തുക്കൾ സ്ഥാപിച്ച് ഗതി മാറ്റാൻ കഴിയുമോ എന്ന പരീക്ഷണമാണ് വിജയം കണ്ടത്. ഇതിന്റെ ദൃശ്യങ്ങൾ നാസ പുറത്തു വിട്ടു. ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാനുള്ള പരീക്ഷണമാണ് നടന്നത്. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.44നാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ഛിന്നഗ്രഹത്തിലേക്കാണ് ഡാർട്ട് ഇടിച്ചിറക്കിയത്. സെക്കന്റിൽ 6.6 കിലോമീറ്റർ വേഗതയിലാണ് ഡാർട്ട് ഛിന്നഗ്രഹത്തിന് നേരെ കുതിച്ചത്. 612 കിലോ ഭാരവും ഒന്നരമീറ്റർ നീളവുമാണ് ഡാർട്ട് പേടകത്തിനുള്ളത്.
ദൗത്യത്തിലൂടെ അപകടസാധ്യത കുറഞ്ഞ ഭ്രമണ പഥത്തിലേക്ക് ഛിന്നഗ്രഹങ്ങൾക്ക് മാറാൻ സമയം നൽകും. സഞ്ചാരപാതയിൽ മാറ്റമുണ്ടായോ എന്ന സ്ഥിരീകരണത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഭാവിയിൽ ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് നേരെ വന്നാൽ പ്രതിരോധിക്കാനുളള ദൗത്യമായിരുന്നു ഡാർട്ട് ദൗത്യം. കൂട്ടിയിടി നടന്നതിന് ശേഷം ഡൈഫോർമോസിന്റെ തിളക്കത്തിൽ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കൂട്ടിയിടി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ശാസ്ത്രസംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ഡാർക്ക് പേടകത്തിനകത്തെ ക്യാമറ പകർത്തിയ കൂട്ടിയിടിയുടെ അവസാന നിമിഷം വരെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പേടകം ഇതുമായി കൂട്ടിയിടിക്കുന്നത് പകർത്താൻ മറ്റൊരു ചെറിയ ഉപഗ്രഹമായ ലിസിയ ക്യൂബ് കൂടി ഉണ്ടായിരുന്നു. ലിസിയ ക്യൂബ് പകർത്തിയ ചിത്രങ്ങൾ തിരിച്ച് ഭൂമിയിൽ കിട്ടാൻ ചെറിയ താമസം എടുക്കും. ആ ചിത്രങ്ങൾ കിട്ടിക്കഴിഞ്ഞാൽ ഡാർട്ട് പേടകം കൃത്യമായി എവിടെയാണ് ഇടിച്ചിറങ്ങിയത് എന്നു പറയാൻ സാധിക്കും.
നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇടിച്ചിറങ്ങാൻ ഉദ്ദേശിച്ച സ്ഥലത്ത് നിന്ന് 17 മീറ്റർ മാറിയാണ് പേടകം ഇറങ്ങിയിരിക്കുന്നത് എന്നാണ് വിവരം. എന്നാൽ ദൗത്യത്തെ ഇത് ഒരു രീതിയിലും ബാധിക്കില്ല. ഇടിച്ചിറങ്ങിയ ശേഷം പേടകം ചിന്നിച്ചിതറി നഷ്ടമായിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ എത്ര വലിയ കുഴിയാണ് ഉണ്ടായിരിക്കുന്നത് എന്നും, സഞ്ചാരപാതയിൽ മാറ്റം വന്നോ തുടങ്ങിയ കാര്യങ്ങളും അറിയാൻ 11 മണിക്കൂറോളം സമയം കാത്തിരിക്കേണ്ടി വരുമെന്നും ദൗത്യസംഘം വ്യക്തമാക്കി.
Comments