തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 12 മണിക്കൂർ വിഷയത്തിൽ ചർച്ച ഇന്ന്. വൈകീട്ട് 4;30 ന് ചീഫ് ഓഫീസിൽ വെച്ച് എംഡി ബിജു പ്രഭാകറും അംഗീകൃത തൊഴിലാളി യൂണിയനുകളും ചർച്ച നടത്തും. സിഐടിയു ഒഴികെയുള്ള യൂണിയനുകൾ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ ടിഡിഎഫ് ഒക്ടോബർ രണ്ട് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് എംഡി തൊഴിലാളി യൂണിയൻ നേതാക്കളുമായി ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
ആഴ്ചയിൽ ആറ് ദിവസവും സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം, ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പാറ്റേൺ പരിഷ്കരണം അടക്കമുള്ള കാര്യങ്ങളാണ് യോഗത്തിലെ പ്രധാന അജണ്ട.
യോഗത്തിൽ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായാൽ പണിമുടക്ക് പിൻവലിക്കുമെന്ന് ടിഡിഎഫ് വൈസ് പ്രസിഡൻറ് നൗഷാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ബിഎംഎസും അറിയിച്ചു.
അതേസമയം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ നിന്ന് മാനേജ്മെൻറ് പിന്നോട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഡ്യൂട്ടി പരിഷ്കരണം ഒക്ടോബർ മുതൽ ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് മാനേജ്മെൻറ് തീരുമാനം.
Comments