തിരുവനന്തപുരം : ആരാധകരെ ആവേശത്തിലാക്കാൻ പോരാട്ടത്തിനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ട്വന്റി 20 മത്സരം ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും. മത്സരം നേരിട്ട് കണ്ട് ആസ്വദിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്.
രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് , ദിനേഷ് കാർത്തിക് , രവിചന്ദ്രൻ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, ഷഹബാസ് അഹമ്മദ്, അർഷ്ദീപ് സിംഗ്, ഉമേഷ് യാദവ്, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ തുടങ്ങിയവരാണ് ഇന്ത്യൻ ടീം അംഗങ്ങൾ.
ദക്ഷിണാഫ്രിക്കൻ ടീമിൽ അംഗങ്ങളായിരിക്കുന്നത് ടെംബ ബാവുമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് , റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസൻ ,കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്‌ജെ, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റോസ്സോ , തബാരിസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്‌സ് , ജോർൺ ഫോർച്യൂൺ, മാർക്കോ യാൻസൻ, ആൻഡിൽ ഫെഹ്ലുക്വായോ എന്നിവരാണ്.
മത്സരത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 1650 ഓളം ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. സോണുകളെ 109 സെക്ടറുകളായി തിരിച്ച് 19 ഡി.വൈ.എസ്.പിമാരുടേയും 28 സി.ഐമാരുടേയും 182 എസ്.ഐ മാരുടെയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തും പരിസരങ്ങളിലുമായി 1650 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്.
വൈകീട്ട് 4 .30 മുതൽ കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാം . ഒപ്പം ഇവർ പാസ്സിനോടൊപ്പം തിരിച്ചറിയൽ കാർഡും കരുതേണ്ടതാണ്. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്നതായ സാധനങ്ങൾ, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങൾ സ്റ്റേഡിയത്തിനുളളിൽ കൊണ്ടു വരാൻഅനുവദിക്കുന്നതല്ല. കളി കാണാൻ വരുന്നവർക്ക് മൊബൈൽ ഫോൺ മാത്രമെ അകത്തേയ്‌ക്ക് കൊണ്ട് പോകാൻ അനുവദിക്കുകയുള്ളൂ. ലഹരി വസ്തുക്കൾ ഉപയോഗിച്ച് എത്തുന്നവരെ സ്‌റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ല. കളിയുടെ ഭാഗമായി ഉച്ചയ്‌ക്ക് 3.00 മണി മുതൽ രാത്രി 12.00 മണി വരെ നഗരത്തിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുളളതാണ്.
Comments