ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് സൂഫി സന്യാസിയും അജ്മീർ ദർഗയുടെ ആത്മീയ തലവനുമായ സൈനുൽ ആബേദിൻ അലി ഖാൻ. ഭീകരവാദ പ്രവർത്തനങ്ങളെ തടയണമെന്നും അതിനായി സർക്കാർ ഉചിതമായ നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ അജ്മീറിൽ സ്ഥിതി ചെയ്യുന്ന സൂഫി സന്യാസിയായ മൊയ്നുദ്ദീൻ ചിഷ്തിയുടെ സൂഫി ശവകുടീരമാണ് അജ്മീർ ഷെരീഫ് ദർഗ.
രാജ്യം സുരക്ഷിതമാണെങ്കിൽ നമ്മളും സുരക്ഷിതരാണ്. രാജ്യത്തെ തകർക്കുന്നതിനെ കുറിച്ചോ ഐക്യവും പരമാധികാരവും തകർക്കുന്നതിനെ കുറിച്ചോ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരാളെയും രാജ്യത്ത് ജീവിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് തെളിവ് ലഭിച്ചതിനെ തുടർന്നാണ് നിരോധനമേർപ്പെടുത്തിയത്. രാജ്യത്തെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണ് നിരേധനമെന്നും അലി ഖാൻ പറഞ്ഞു. ഓൾ ഇന്ത്യ സജ്ജദാനഷിൻ കൗൺസിൽ ചെയർമാൻ നസിറുദ്ദീൻ ഖാനും സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു. ഒരു സ്ഥാപനവും രാജ്യത്തേക്കാൾ വലുതല്ലെന്നും അദ്ദേഹം പറഞ്ഞു.
പിഎഫ്‌ഐയ്‌ക്കും മറ്റ് എട്ട് അനുബന്ധ സംഘടനകൾക്കുമാണ് കേന്ദ്രം നിരോധനമേർപ്പെടുത്തിയത്. അഞ്ച് വർഷത്തേയ്‌ക്കാണ് നിരോധനം. 16 വർഷം പഴക്കമുള്ള ഭീകര സംഘടനയാണ് പിഎഫ്ഐ. രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
Comments