തിരുവനന്തപുരം: പോപ്പുലർഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് അടിയന്തിര യോഗം ചേർന്നത്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
നിലവിൽ ക്രമസമാധാന നില സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. സംഘർഷ സാദ്ധ്യതയുള്ള മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പോലീസ് അതീവ ജാഗ്രതയിലാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോട് വ്യക്തമാക്കി.
നിരോധിച്ചുകൊണ്ടുള്ള ഉത്തരവിന് പിന്നാലെ തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം നടപടിക്രമങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. നിരോധിത സംഘടനകളുടെ ഓഫീസുകൾ പൂട്ടി മുദ്രവയ്‌ക്കാനും, സാമ്പത്തിക സ്രോതസ്സുകൾ മരവിപ്പിക്കാനുമാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.
Comments