ജമ്മു: ഉധംപൂരിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസ് കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറി. കേസിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി എൻ ഐ എ സംഘത്തെ ഉധംപൂരിലേക്ക് അയച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പോലീസിൽ നിന്നും ശേഖരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
എട്ട് മണിക്കൂറിനിടയിൽ ഉധംപൂരിൽ രണ്ടു സ്ഫോടനകളാണ് നടന്നത്. ഇന്നലെ രാത്രി 10.30ഓടെ നിർത്തിയിട്ടിരുന്ന ബസിൽ സ്ഫോടനം നടന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക് പറ്റിയതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് കേസ് എൻ ഐ എയെ ഏൽപ്പിച്ചതെന്ന് സർക്കാർ അറിയിച്ചു.
സ്ഫോടനത്തെ തുടർന്ന് സുരക്ഷാ സേനയും ജമ്മുകശ്മീർ പോലീസും ചേർന്ന് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. സംഭവത്തിൽ ഭീകരവാദ ബന്ധം തള്ളിക്കളയാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സ്ഫോടന സ്ഥലത്ത് ബോംബ് സ്‌ക്വാഡുകളും, ഡോഗ് സ്‌ക്വാഡുകളും എത്തി പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനത്തിന് പിന്നിൽ പാകിസ്താനാണെന്ന് ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി കവീന്ദർ ഗുപ്ത ആരോപിച്ചു. അവരുടെ അറിവോടെയാണ് സംഭവം നടന്നിരിക്കുന്നത്. രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് സ്ഫോടന പരമ്പര അരങ്ങേറിയിരിക്കുന്നതെന്ന് ബിജെപി നേതാവ് വ്യക്തമാക്കി.
Comments