കണ്ണൂർ:രാജധാനി എക്സ് പ്രസിൽ പെരുമ്പാമ്പുകളെ കടത്തിയ സംഭവത്തിൽ കരാർ ജീവനക്കാരൻ പിടിയിൽ.എ-ടു കോച്ച് റോൾ കരാർ ജീവനക്കാരൻ കമൽകാന്ത് ശർമ്മയാണ് റെയിൽവേ സുരക്ഷാസേനയുടെ പിടിയിലായത്. പ്ലാസ്റ്റിക് ബാഗിലാക്കി നാല് പെരുമ്പാമ്പുകളെയാണ് ഇയാൾ കടത്തിയത്. പാമ്പുകളെ വാങ്ങാനെത്തിയ ആളെയും പിടികൂടിയിട്ടുണ്ട്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പാമ്പുകളെ കൈമാറുന്നതിനിടെയാണ് പ്രതി പിടിയിലായത്. കണ്ണൂരിലെത്തിയപ്പോൾ കമൽകാന്ത് പ്ലാസ്റ്റിക് പെട്ടിയുമായി പുറത്തുവരുന്നത് കണ്ട് സംശയം തോന്നിയ എസ്‌കോർട്ടിങ് എഎസ്ഐയും സംഘവും പെട്ടി പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വസായി റോഡ് സ്റ്റേഷനിൽ നിന്ന് പേരറിയാത്ത ഒരാൾ അർബുദ ചികിത്സയ്‌ക്കുള്ള മരുന്നാണെന്ന് പറഞ്ഞാണ് പെട്ടി ഏൽപ്പിച്ചതെന്നും, വാങ്ങാൻ കണ്ണൂരിൽ ആളെത്തുമെന്ന് പറഞ്ഞതായുമാണ് കമൽകാന്ത് നൽകിയ വിശദീകരണം. തുടർന്ന് ആർപിഎഫ് നിർദേശിച്ചത് പ്രകാരം കമൽകാന്ത് പാമ്പുകളെ വാങ്ങാനെത്തിയ ആളെ വിളിച്ച് കോഴിക്കോട് വന്നാൽ സാധനം നൽകാമെന്ന് അറിയിച്ചു. ഇതനുസരിച്ച് കോഴിക്കോട് എത്തിയപ്പോഴാണ് ഇയാളെ ആർപിഎഫ് പിടികൂടിയത്.
Comments