ചെന്നൈ : തമിഴ്‌നാട്ടിൽ ആർഎസ്എസ് റാലിക്ക് അനുമതി നൽകണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. നവംബർ ആറിന് നടത്താനിരിക്കുന്ന റാലിക്ക് അനുമതി നൽകണമെന്നാണ് ജസ്റ്റിസ് ഇളന്തിരയൻ തമിഴ്‌നാട് പോലീസിന് നിർദ്ദേശം നൽകിയത്. റാലി അനുവദിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി താക്കീത് നൽകി.
ഒക്ടോബർ രണ്ടിന് നടത്താനിരുന്ന റൂട്ട് മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് തിരുവള്ളൂർ ജോയിന്റ് സെക്രട്ടറി ആർ കാർത്തികേയൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒക്ടോബർ രണ്ടിന് റൂട്ട് മാർച്ച നടത്താൻ അനുമതി നിഷേധിച്ചത്. എന്നാൽ ഒക്ടോബർ രണ്ടിന് പകരം നവംബർ ആറിന് റൂട്ട് മാർച്ച് നടത്താൻ അനുമതി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
നിയന്ത്രണങ്ങളോടെ ആർഎസ്എസ് റാലികൾ അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സർക്കാരിനോട് നേരത്തെ നിർദ്ദേശിച്ചിരുന്നു. സെപ്റ്റംബർ 22 നാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. എന്നാൽ ഇത് മറികടന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുമതി നിഷേധിക്കുകയായിരുന്നു.
തുടർന്ന് സർക്കാർ ഉത്തരവിനെതിരെ ആർഎസ്എസ് കോടതിയെ സമീപിച്ചു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡിജിപി സി ശൈലേന്ദ്ര ബാബു, ലോക്കൽ എസ്പി, ടൗൺ പോലീസ് ഇൻസ്പെക്ടർ എന്നിവർക്ക് ആർഎസ്എസ് നോട്ടീസ് നൽകുകയുമുണ്ടായി.
Comments