ന്യൂഡൽഹി: തുടർച്ചയായി ആറാം തവണയും രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി ഇൻഡോറിനെ പ്രഖ്യാപിച്ചു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ച 2022ലെ സ്വച്ഛ് സർവേക്ഷൻ പുരസ്‌കാരമാണ് മദ്ധ്യപ്രദേശിലെ ഇൻഡോറിന് ലഭിച്ചിരിക്കുന്നത്.
ഗുജറാത്തിലെ സൂറത്താണ് ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരം. ഇത് മൂന്നാം തവണയാണ് സൂറത്ത് രണ്ടാം സ്ഥാനത്ത് ഇടംപിടിക്കുന്നത്. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് മഹാരാഷ്‌ട്രയിലെ നവി മുംബൈയാണ്. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
വിശാഖപട്ടണം, വിജയവാഡ, ഭോപ്പാൽ, തിരുപ്പതി, മൈസൂരു, എൻഡിഎംസി (ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ), അംബികാപൂർ എന്നീ നഗരങ്ങളാണ് പട്ടികയിൽ തുടർന്ന് ഇടംപിടിച്ചിരിക്കുന്നത്.
ആദ്യമായി 2016ലായിരുന്നു സ്വച്ഛ് സർവേക്ഷൻ പുരസ്‌കാരം പ്രഖ്യാപിച്ചത്. അന്ന് 73 നഗരങ്ങളെയായിരുന്നു സർവേ ചെയ്ചതത്. എന്നാൽ 2022ലെ സർവെയ്‌ക്കായി 4,354 നഗരങ്ങളെ പരിഗണിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കി.
പ്രധാനമായും രണ്ട് കാറ്റഗറികളിലാണ് നഗരങ്ങളെ ശുചിത്വത്തിന്റെ കാര്യത്തിൽ പട്ടികപ്പെടുത്തുന്നത്. ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളും ഒരു ലക്ഷത്തിന് താഴെ ജനസംഖ്യയുള്ളവയും. ഒരു ലക്ഷത്തിന് താഴെ എന്ന ഗണത്തിൽ മഹാരാഷ്‌ട്രയിലെ നഗരങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളിലും ഇടംപിടിച്ചിരിക്കുന്നത്.
Comments