അഹമ്മദാബാദ്: ഡൽഹിയിൽ നടത്തിയ വാഗ്ദാന പെരുമഴയുടെ തനിയാവർത്തനവുമായി അരവിന്ദ് കെജ് രിവാൾ ഗുജറാത്തിലും. ഭരണം കിട്ടിയാൽ എല്ലാ വില്ലേജിലും സർക്കാർ സ്‌കൂളുകൾ നിർമിക്കുമെന്ന് കെജ് രിവാൾ പറഞ്ഞു. ഡൽഹിയിലും ഇതേ രീതിയിൽ വാഗ്ദാനം നൽകി അധികാരത്തിലേറിയ കെജ് രിവാൾ സർക്കാർ ഒരു കാര്യം പോലും ചെയ്തിട്ടില്ലെന്ന യാഥാർത്ഥ്യം ബിജെപി തെളിവുകൾ സഹിതം അടുത്തിടെ പുറത്തുകൊണ്ടുവന്നിരുന്നു.
ഭരണം കിട്ടിയാൽ നർമ്മദ നദിയിലെ വെളളം കച്ചിലെ എല്ലാ മേഖലയിലും എത്തിക്കാനുളള സംവിധാനമൊരുക്കുമെന്നും കെജ് രിവാൾ പറയുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് ഒപ്പമാണ് കെജ് രിവാൾ ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയത്. കച്ചിലെ ഗാന്ധി ധാമിൽ റാലിയിൽ സംസാരിക്കവേയാണ് കെജ് രിവാൾ ഡൽഹിക്ക് സമാനമായ വാഗ്ദാനങ്ങൾ ആവർത്തിച്ചത്.
ഡൽഹിയിൽ പാവപ്പെട്ട വീടുകളിലെ കുട്ടികൾ മെഡിക്കൽ എൻജിനീയറിംഗ് കോഴ്‌സുകൾക്ക് പ്രവേശനം നേടി അവരുടെ കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുകയാണെന്നും എന്നാൽ ഗുജറാത്തിൽ ബിജെപി സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുകയാണെന്ന ആരോപണവും കെജ് രിവാൾ ഉന്നയിച്ചു. കുട്ടികളുടെ ഭാവിക്ക് വേണ്ടിയെങ്കിലും ആം ആദ്മി പാർട്ടിക്ക് ഒരു അവസരം നൽകണമെന്ന് ആയിരുന്നു കെജ് രിവാളിന്റെ വാക്കുകൾ.
അധികാരത്തിലേറിയാൽ ജനങ്ങൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ഓരോ സർക്കാർ ആശുപത്രികൾ ഗുജറാത്തിലെ 33 ജില്ലകളിലും സ്ഥാപിക്കുമെന്നും കെജ് രിവാൾ പറയുന്നു. ഡൽഹിയിലെയും പഞ്ചാബിലെയും ജനങ്ങളിൽ നിന്ന് ഇപ്പോൾ വൈദ്യുതി ചാർജ്ജ് ഈടാക്കുന്നില്ലെന്നും കെജ് രിവാൾ അവകാശപ്പെട്ടു.
Comments