തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണൻ അതീവ ഗുരുതരാവസ്ഥയിലാണെന്ന വാർത്ത വന്നതിനെ തുടർന്ന് മുഖ്യമന്ത്രി ഫിൻലാൻഡ് സന്ദർശനം മാറ്റി വെച്ചിരുന്നു. കോടിയേരിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി നാളെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പോകാനിരിക്കെയായിരുന്നു മരണ വാർത്ത പുറത്ത് വന്നത്.
അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. മുഖ്യമന്ത്രിയുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു കോടിയേരി. കഴിഞ്ഞ ഓണത്തിന് ഭാര്യ കമലയുമൊത്ത് ചെന്നൈയിലെത്തിയ മുഖ്യമന്ത്രി കോടിയേരിക്കൊപ്പം ധാരാളം സമയം ചിലവഴിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണണമെന്ന് കോടിയേരി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു സന്ദർശനം.
രോഗശയ്യയിൽ കിടന്നിരുന്ന കോടിയേരിയെ കാണാൻ എ എൻ ഷംസീർ, എം ബി രാജേഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments