ഇസ്ലാമാബാദ് : ഭീകര സംഘടനയായ അൽ ഖ്വായ്ദയുടെ സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്ന ബാങ്കിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് അമേരിക്ക. പാകിസ്താനിലെ ഏറ്റവും വലിയ ബാങ്കായ ഹബീബ് ബാങ്ക് ലിമിറ്റഡാണ് അൽ ഖ്വായ്ദയുടെ ഭീകരവാദ ഫണ്ടിംഗിന് കൂട്ടുനിന്നത്. അന്താരാഷ്‌ട്ര ഭീകരസംഘടനയാണ് ഇത് എന്നറിഞ്ഞുകൊണ്ടാണ് ബാങ്ക് ഈ പ്രവൃത്തി ചെയ്തത് എന്ന് ജഡ്ജി ലോണ ജി സ്‌കോഫീൽഡ് പറഞ്ഞു.
പണമിടപാടുകൾ നല്ല രീതിയിൽ നടത്തുന്നതിനായി ഭീകരരെ ഗുഡ് ഗയ്‌സ് ലിസ്റ്റിലും ഉൾപ്പെടുത്തി. അൽ ഖ്വായ്ദയെയും അതിന്റെ അനുബന്ധ സംഘടനകളെയും ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ബാങ്ക് സഹായിച്ചുവെന്ന പരാതികളാണ് ലഭിച്ചിരിക്കുന്നത്. തുടർന്നാണ് ബാങ്കിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാനൊരുങ്ങുന്നത്.
എന്നാൽ തങ്ങൾക്കെതിരായ ആരോപണം അടിസ്ഥാനരഹിതം എന്നാണ് ബാങ്കിന്റെ അവകാശവാദം.
ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനെതിരെ പോരാടാൻ എച്ച്ബിഎൽ പ്രതിബദ്ധരാണെന്നും ബാങ്ക് അറിയിച്ചു.
എന്നാലിത് ആദ്യമായല്ല തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട ബാങ്കിനെതിരെ പരാതി വരുന്നത്. 2017ൽ, ന്യൂയോർക്ക് നിയന്ത്രണ വ്യവസ്ഥകൾ ലംഘിച്ചതിന് ബാങ്കിന് 225 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. കൂടാതെ, ന്യൂയോർക്കിൽ ഒരു ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളും അവസാനിപ്പിച്ചിരുന്നു.
Comments