കാട്ടാക്കട: കെഎസ്ആർടിസിയെ തള്ളി വീണ്ടും പ്രേമനൻ രംഗത്ത്. കോഴ്സ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് കൺസഷൻ ടിക്കറ്റ് നൽകിയതെന്ന കെഎസ്ആർടിസി വാദം പച്ചക്കള്ളമാണെന്ന് കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാരുടെ മർദ്ദനത്തിനിരയായ പ്രേമനൻ കുറ്റപ്പെടുത്തി. കോഴ്സ് സർട്ടിഫിക്കറ്റ് നൽകാതെ തന്നെയാണ് കെഎസ്ആർടിസി ജീവനക്കാർ കൺസഷൻ ടിക്കറ്റ് എത്തിച്ചു നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
മതിയായ രേഖകകൾ കൈമാറിയ ശേഷമാണ് കാട്ടാക്കടയിൽ വിദ്യാർത്ഥിനിക്ക് കൺസഷൻ പുതുക്കി നൽകിയതെന്നായിരുന്നു കെഎസ്ആർടിസിയുടെ വാദം. കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെയും വിദ്യാർത്ഥിയാണെന്ന രേഖകൾ ഹാജരാക്കാതേയുമാണ് കൺസഷൻ അനുവദിച്ചതെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.ഈ വാദമാണ് പ്രേമനൻ തള്ളിയത്.
സെപ്റ്റംബർ 9ന് രേഷ്മ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തി.19ന് കോഴ്സ് സർട്ടിഫിക്കറ്റിന്റെ കാലാവധി തീർന്നു.പുതിയ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. 22ന് പുതിയ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്ന് ടോക്കൺ നൽകി.തുടർന്ന് 26ന് ക്ലസ്റ്റർ ഓഫീസർ കെവി അജി വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി കൺസഷൻ കൈമാറുകയായിരുന്നുവെന്നാണ് കെഎസ്ആർടിസിയുടെ വാദം.
ഒരാഴ്ച മുമ്പാണ് മകളുടെ കൺസെഷൻ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചൽ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാർ കൂട്ടംചേർന്ന് ആക്രമിച്ചത്. കൺസഷൻ പുതുക്കാൻ മാസങ്ങൾക്ക് മുമ്പ് നൽകിയ കോഴ്സ് സർട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കു തർക്കമായിരുന്നു മർദ്ദനത്തിന് കാരണമായത്.
Comments