കൊച്ചി : അന്തരിച്ച സിപിഎം മുതിർന്ന നേതാവും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് നടൻ സുരേഷ് ഗോപി. അടുത്തിടെ ചെന്നൈയിൽ പോയി അദ്ദേഹത്തെ കാണാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. അതിന്റെ വേദന ഇന്നും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പോലീസ് സംവിധാനത്തിൽ അടിമുടി മാറ്റം കൊണ്ടുവന്ന സൗമ്യനായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ പറഞ്ഞു.
പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്ണൻ ഇന്ന് നമ്മളോടൊപ്പം ഇല്ല. കേരളത്തിലെ പോലീസ് സംവിധാനത്തിൽ അടിമുടി മാറ്റം കൊണ്ടുവന്ന പൂർവ്വ ആഭ്യന്തര മന്ത്രി എന്ന നിലയ്‌ക്കും, നിരവധി തവണ എംഎൽഎയായി നിയമസഭയിൽ എത്തിയ ജനപ്രതിനിധി എന്ന നിലയ്‌ക്കും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു മികച്ച പ്രവർത്തകൻ എന്ന നിലയ്‌ക്കും അദ്ദേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു.
25 വർഷമായി അദ്ദേഹവുമായി തീർത്തും വ്യക്തിപരമായ ബന്ധമാണ് കാത്തുസൂക്ഷിച്ച് പോരുന്നത്. വളരെ സരസനായ ഒരു മനുഷ്യനാണ് അദ്ദേഹം, തന്റെ ജ്യേഷ്ഠസഹോദരനാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിലും രാഷ്‌ട്രീയം മറന്ന് അംഗീകരിക്കുന്ന തലത്തിൽ നിന്നുകൊണ്ട് മലയാളികളുടെ വേദനയിലും പങ്കുചേരുന്നു. കോടിയേരിയുടെ ഓർമ്മയ്‌ക്ക് മുന്നിൽ കണ്ണീരഞ്ജലി ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പത്ത് ദിവസം മുൻപ് ചെന്നൈയിൽ എത്തിയപ്പോൾ കാണാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ കാണാൻ ഡോക്ടർമാർ അനുവദിക്കുന്നില്ലായിരുന്നു. എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടായാൽ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ടെന്നാണ് പറഞ്ഞത്. കാണണം എന്നുണ്ടായിരുന്ന ആത്മാർത്ഥമായ ആഗ്രഹം നടന്നില്ല. അത് ഇപ്പോൾ ഒരു വേദനാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.
Comments