കേടായ ഓക്സീമീറ്റർ കാരണം യുവാവിന്റെ മൃതദേഹം അടക്കം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ചത് 18 മാസം. കാൺപൂരിലാണ് സംഭവം. വിംലേഷ് എന്ന യുവാവിന്റെ മൃതദേഹമാണ് അമ്മയും കുടുംബക്കാരും ചേർന്ന് വീട്ടിൽ സൂക്ഷിച്ചത്. തന്റെ ഭർത്താവ് മരിച്ചെന്ന് ഭാര്യ മിതാലി ദീക്ഷിത് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല.
ഇതിനെല്ലാം കാരണമായത് കേടായ ഓക്സിമീറ്ററായിരുന്നു. എല്ലാ സമയവും ഈ ഉപകരണം വിംലേഷിന്റെ കൈയ്യിൽ വെച്ചിരുന്നു. അതിൽ തെറ്റായ റീഡിംഗാണ് കാണിച്ചിരുന്നത്. അതിൽ വിശ്വസിച്ച അമ്മയും മറ്റ് കുടുംബാംഗങ്ങളും മകന് ഒരു കുഴപ്പവുമില്ലെന്ന് ധരിച്ചു. അസുഖം ഉണ്ടായിരുന്ന കാലത്ത് പരിചരിച്ചത് പോലെ അവർ മൃതദേഹത്തെ പരിചരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. പോലീസ് വീടും പരിസരവും പരിശോധിക്കുകയും എല്ലാവരെയും ചോദ്യം ചെയ്യുകയും ചെയ്തു. വിംലേഷിന്റെ ഭാര്യ മിതാലി ദീക്ഷിത്ത് ഒഴികെ ബാക്കി എല്ലാവരും ഇയാൾ ജീവിച്ചിരിപ്പുണ്ടെന്നാണ് വിശ്വസിച്ചിരുന്നത്. അയാൾ മരിച്ചുവെന്ന് പോലീസ് അറിയിച്ചെങ്കിലും അത് വിശ്വസിക്കാൻ ആരും തയ്യാറായില്ല.
ഭാര്യ മിതാലിയും ഇക്കാര്യം നേരത്തെ തന്നെ കുടുംബത്തോട് പറഞ്ഞിരുന്നു. എന്നാൽ അവരത് കാര്യമാക്കിയില്ല. വിംലേഷ് മരിച്ചു എന്ന് പറഞ്ഞതിന് തന്നെ അവർ കുറ്റപ്പെടുത്തിയെന്നും ഭാര്യ പറഞ്ഞു.
മൃതദേഹം സംസ്കരിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ വിംലേഷിനെ ചികിത്സിച്ച ഡോക്ടർമാരെയും ചോദ്യം ചെയ്യാനാണ് തീരുമാനം.
എന്നാൽ തന്റെ സഹോദരന്റെ മൃതദേഹം അനുമതിയില്ലാതെ ദഹിപ്പിച്ചുവെന്നാരോപിച്ച് വിംലേഷിന്റെ സഹോദരൻ ദിനേഷ് രംഗത്തെത്തിയിട്ടുണ്ട്. പോലീസിനും ഡോക്ടർക്കുമെതിരെ മന്ത്രിക്ക് പരാതി നൽകിയതായാണ് വിവരം.
Comments