ചണ്ഡീഗർ: പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള തീവ്രവാദ സംഘടനയിലെ അംഗങ്ങളെ പിടികൂടി പോലീസ്. പഞ്ചാബിലെ രൂപ്നഗർ പോലീസാണ് രാജ്യത്ത് നടത്താനിരുന്ന ഭീകരാക്രമണശ്രമം തകർത്തത്. സംഭവവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സാമുദായിക ഐക്യം തകർക്കുക എന്ന ലക്ഷ്യത്തിലാണ് ഭീകരർ ആക്രമണത്തിന് പദ്ധതി ഇട്ടതെന്ന് പോലീസ് വ്യക്തമാക്കി.
മോഗയിലെ ചന്ദ് നവ ഗ്രാമത്തിൽ നിന്നുള്ള വീജ സിംഗ് എന്ന ഗഗൻ, ഗഞ്ചി ഗുലാബ് സിംഗ് വാല ഗ്രാമത്തിലെ രഞ്ജോദ് സിംഗ് എന്ന ജ്യോതി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഫിറോസ്പൂർ പോലീസ് ഇവരുടെ മേഖലയിൽ നിന്ന് ഒരു എകെ 47 തോക്ക്, രണ്ട് മാഗസിനുകൾ, 60 ലൈവ് കാട്രിഡ്ജുകൾ എന്നിവ കണ്ടെടുത്തിരുന്നു. ഡ്രോണിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രദേശത്ത് ആയുധങ്ങളും വെടിമരുന്നും ഉപേക്ഷിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് ചാംകൗർ സാഹിബിൽ നിന്ന് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തി വഴി പാകിസ്താനിൽ നിന്ന് ആയുധങ്ങൾ കടത്തിയതായി ഇരുവരും സമ്മതിച്ചിട്ടുണ്ട്. കൃത്യമായി നിർദ്ദേശിക്കപ്പെട്ട ഇടങ്ങളിൽ ആയുധം എത്തിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ചുമതലയെന്നും പോലീസ് പറയുന്നു. ഐപിസി 153 എ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Comments