ന്യൂഡൽഹി : ഭർത്താവിന്റെ വരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നൽകിയ അപേക്ഷ പരിഗണിക്കാൻ ഉത്തരവ് ഇട്ട് കേന്ദ്ര വിവരകാവകാശ കമ്മീഷൻ. സഞ്ജു ഗുപ്ത എന്ന യുവതിയുടെ അപേക്ഷ പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.ആദായ നികുതി വകുപ്പിനാണ് കമ്മീഷൻ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. 15 ദിവസത്തിനുള്ളിൽ ഭർത്താവിന്റെ വരുമാനം എത്രയാണെന്ന് ഭാര്യയെ അറിയിക്കണം എന്നാണ് ഉത്തരവ്. വിവാഹ മോചന കേസിന്റെ ഭാഗമായാണ് ഭാര്യ ഇത്തരത്തിലൊരു അപേക്ഷ സമർപ്പിച്ചത് എന്നാണ് വിവരം.
2018 മുതൽ 2020 വരെയുള്ള ഭർത്താവിന്റെ വരുമാനം പുറത്ത് വിടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. എന്നാൽ ഇതിന് ഭർത്താവ് അനുമതി നൽകാത്തതിനാൽ ആദായ നികുതി വകുപ്പും, സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസറും അപേക്ഷ തള്ളി. ഇതിന് പിന്നാലെ യുവതി ഫസ്റ്റ് അപ്പല്ലേറ്റ് അതോറിറ്റിക്ക് അപ്പീൽ നൽകി.
ഇവരും അപേക്ഷ തള്ളിയതിനെ തുടർന്നാണ് യുവതി കേന്ദ്ര വിവരകാവകാശ കമ്മീഷനു അപേക്ഷ നൽകിയത്. സ്വത്തുക്കൾ, ആദായനികുതി റിട്ടേണുകൾ, നിക്ഷേപങ്ങളുടെ വിവരം, കടം നൽകിയതും വാങ്ങിയതുമായുള്ളതിന്റെ വിവരങ്ങൾ തുടങ്ങിയവ വ്യക്തിഗത വിവരങ്ങളുടെ പരിധിയിലാണ് ഉൾപ്പെടുന്നത്. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ നിബന്ധനകൾക്കു വിധേയമായി ചില കാര്യങ്ങൾ പുറത്തുവിടാമെന്ന് സുപ്രീം കോടതി മുൻപ് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുവതിയുടെ പരാതി കമ്മീഷൻ സ്വീകരിച്ചത്.
Comments