കൊല്ലം : എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ പുനലൂരിൽ കെഎസ്ആർടിസി ബസ് തകർത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ . ഒന്നാം പ്രതി ബാസിത് ആൽവിയാണ് അറസ്റ്റിലായത്. ഇതോടെ പുനലൂരിൽ വാഹനങ്ങൾ തകർത്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി. ക്യാമ്പസ് ഫ്രണ്ട് നേതാവാണ് ബാസിത് ആൽവി.
ഹർത്താൽ ദിനത്തിൽ മാവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് കല്ലെറിഞ്ഞ് നഷ്ടമുണ്ടാക്കുകയും ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെയും പുനലൂരിലും തെന്മലയിലും കുന്നിക്കോടും ലോറിക്ക് നേരെ കല്ലേറ് നടത്തിയതിലെയും പ്രതിയും സൂത്രധാരനുമാണ് ബാസിത് ആൽവി. മുമ്പും ഇയാൾ സമൂഹത്തിൽ വിദ്വഷ പ്രചാരണം നടത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിന്ന് ഹർത്താർ ദിനത്തിൽ അക്രമം അഴിച്ച് വിട്ടതിന് നിരവധി പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിൽ ബസുകൾക്ക് നേരെ കല്ലെറിഞ്ഞവരും ഹർത്താലിന് ആഹ്വാനം ചെയ്തവരും ഉൾപ്പെട്ടിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. ഹർത്താലിനിടെ തകർന്നവയിൽ ലോ ഫ്ലോർ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉൾപ്പെടുന്നു. 11 കെഎസ്ആർടിസി ജീവനക്കാർക്കും കല്ലേറിൽ പരുക്കേറ്റിരുന്നു.
അതേസമയം ഹർത്താൽ പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ടിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നാലെ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട 5.20 കോടി രൂപ കോടതിയിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പോപ്പുലർ ഫ്രണ്ടിന് നിർദ്ദേശം നൽകിയിരുന്നു.ഹർത്താൽ ദിനത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടും എന്നതിനാലാണ് കെഎസ്ആർടിസി സർവ്വീസ് നടത്തിയത്. എന്നാൽ ഇതിന് പിന്നാലെ ഹർത്താൽ അനുകൂലികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസിക്കെതിരെ അക്രമം അഴിച്ച് വിട്ടു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം തേടി കെഎസ്ആർടിസി അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്.
Comments