ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ബിലാസ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 3650 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ ഉൾപ്പെടുത്തി 2017 ഒക്ടോബറിലാണ് ആശുപത്രിക്ക് തറക്കല്ലിട്ടത്. 1470 കോടി രൂപ ചെലവിൽ നിർമ്മിച്ച ബിലാസ്പൂർ എയിംസിൽ 18 സ്‌പെഷ്യാലിറ്റി, 17 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ, 18 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയുണ്ട്. ഐസിയുവിലും വാർഡുകളിലും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 68 കിടക്കകളുള്ള ഐസിയു ആണ് സജ്ജീകരിച്ചിരിക്കുന്നത്.
247 ഏക്കർ സ്ഥലത്തായിട്ടാണ് എയിംസ് വ്യാപിച്ചു കിടക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി, ഡയാലിസിസ് സൗകര്യങ്ങളും സിടി സ്‌കാൻ, അൾട്രാസോണോഗ്രാഫി, എംആർഐ, അത്യാധുനിക ഡയഗ്‌നോസ്റ്റിക് മെഷീനുകൾ തുടങ്ങിയവ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. 30 കിടക്കകളുള്ള ആയുഷ് ബ്ലോക്കും ജൻ ഔഷധി കേന്ദ്രവും ഇവിടെ ഉണ്ടാകും. ഉൾമേഖലകളിലെ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ ആരോഗ്യ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വർഷവും 100 വിദ്യാർത്ഥികളെ എംബിബിഎസ് കോഴ്‌സുകളിലേക്കും, 60 പേർക്ക് നഴ്‌സിംഗ് കോഴ്‌സുകളിലേക്കും പ്രവേശനം നൽകും.
ആശുപത്രി ഉദ്ഘാടനത്തിന് പുറമെ കുളുവിൽ നടക്കുന്ന ദസറ ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന രഥയാത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു.കുളുവിലെ ധൽപൂർ രഥ് മൈതാനിയിൽ ആഘോഷത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പിഞ്ചോറിനും നലാഗറിനും ഇടയിലുള്ള എൻഎച്ച്-105 നാലുവരി പാതയാക്കാനുള്ള പദ്ധതിക്കും ഇന്ന് തറക്കല്ലിടും. 1690 കോടിയാണ് റോഡ് വികസനത്തിനായി നീക്കി വച്ചിരിക്കുന്നത്.
Comments