ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു യുവതിയോട് കൊടും ക്രൂരത. ജോലിയുടെ വേതനം വാങ്ങാനെത്തിയ യുവതിയെ തൊഴിലുടമയും സംഘവും പീഡിപ്പിച്ച ശേഷം നഗ്നയാക്കി കെട്ടിയിട്ട് തല്ലി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു സംഭവം. ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധവുമായി ആളുകൾ രംഗത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭവൽപൂർ സ്വദേശിനിയായ യുവതിയ്‌ക്കാണ് തൊഴിലുടമയിൽ നിന്നും കൊടും പീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. ക്രൂര പീഡനത്തിന്റെ വിവരം യുവതി തന്നെയാണ് വീഡിയോയിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ജോലിയുടെ വേതനം വാങ്ങാനായി യുവതി തൊഴിലുടമയായ മുഹമ്മദ് അക്രമിന്റെ വീട്ടിലേക്ക് പോയിരുന്നു. എന്നാൽ വേതനം നൽകാതെ തിരിച്ചയക്കുകയായിരുന്നു. ഇതിന് പിന്നാലെ അക്രമും കൂട്ടാളികളും യുവതിയുടെ വീട്ടിലെത്തി അവരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. യുവതിയെ അജ്ഞാത കേന്ദ്രത്തിലെത്തിച്ച് നഗ്നയാക്കി കെട്ടിയിട്ട് ക്രൂരമായി തല്ലുകയായിരുന്നു.
ആറോളം പേർ അക്രമിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഇവർ ചേർന്ന് കൂട്ടമായി പീഡിപ്പിച്ചതായും യുവതി പറയുന്നു. പിന്നീട് വഴിയിൽ ഉപേക്ഷിച്ച യുവതിയെ പ്രദേശവാസികൾ ആണ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഈ കേസ് പണം കൊണ്ട് ഒതുക്കി തീർക്കാൻ അക്രം ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Comments