അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ഹിന്ദു വിശ്വാസികൾക്ക് നേരെ കല്ലെറിഞ്ഞ മതതീവ്രവാദികൾ അറസ്റ്റിൽ. 11 പേരുടെ അറസ്റ്റാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ രാത്രിയോടെ ഖേഡ ജില്ലയിലെ നജിയദിലാണ് ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികൾ ആക്രമണം നടത്തിയത്.
ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. തുൽജ മാതാ മന്ദിറിന് മുൻപിൽ ഗർബ നൃത്തം അരങ്ങേറുന്നതിനിടെയായിരുന്നു കല്ലേറുണ്ടായത്. പ്രദേശത്തെ മസ്ജിദിന് അടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൈകീട്ട് പ്രാർത്ഥനയ്‌ക്ക് ശേഷം മസ്ജിദിന് മുൻപിൽ ഒത്തു കൂടിയ സംഘം ആക്രമണം നടത്താൻ പദ്ധതിയിടുകയായിരുന്നു. ഇതിന് പിന്നാലെ സംഘടിച്ചെത്തിയ സംഘം ഗർബ നൃത്തം കളിക്കുന്നവർക്കും കണ്ടു നിന്നവർക്കും നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റിരുന്നു.
ഗ്രാമമുഖ്യന്റെ നേതൃത്വത്തിലായിരുന്നു നവരാത്രി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ആക്രമണത്തിൽ ഗ്രാമമുഖ്യന്റെ വാഹനം തകർന്നു. 200 ഓളം പേരാണ് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നത്. പ്രദേശവാസികളായ ആരിഫ്, സാഹിർ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം അരങ്ങേറിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Comments