ഇന്ത്യയിലെ മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദവാത്ത്-ഇ-ഇസ്ലാമി എന്ന സംഘടന ഗൂഢാലോചന നടത്തുന്നതായി റിപ്പോർട്ട്. ഉദയ്പൂരിലെ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പാക് സംഘടനകളുടെ പങ്ക് പുറത്തുകൊണ്ടുവന്നത്. കൊലപാതകം നടത്തിയ പ്രതികൾക്ക് ദവാത്ത്-ഇ-ഇസ്ലാമിയുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. എന്നാൽ ഈ സംഘടന ഇന്ത്യൻ മുസ്ലീം സമൂഹത്തെ ഒന്നാകെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന വിവരം.
ഇന്ത്യയിലെ മുസ്ലീങ്ങളിലേക്ക് തീവ്ര ഇസ്ലാമിക അജണ്ഡകൾ എത്തിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതിക വിദ്യകളാണ് പാക് സംഘടന ഉപയോഗിക്കുന്നത് എന്നാണ് കണ്ടെത്തൽ. www.dawateislami.nte എന്ന വെബ്‌സൈറ്റിലൂടെ ഇത്തരത്തിൽ നിരവധി മതപരമായ പരിപാടികൾ പങ്കുവെയ്‌ക്കുന്നുണ്ട്. ഓസ്ട്രേലിയ, ബംഗ്ലാദേശ്, കാനഡ, ഹോങ്കോംഗ്, കൊറിയ, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ സംഘടനയുടെ പ്രവർത്തന കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ ഈ പട്ടികയിൽ ഇന്ത്യ ഇല്ല.
എന്നാൽ ഇന്ത്യൻ വംശജനായ ഒരാൾ ഈ സൈറ്റിൽ ഒരു കോഴ്‌സിന് അപേക്ഷിച്ചപ്പോൾ, മണിക്കൂറുകൾക്കകം ആ ആപ്ലിക്കേഷൻ അവർ സ്വീകരിച്ചുവെന്നാണ് കണ്ടെത്തൽ. തുടർന്ന് ഇയാളെ സംഘടനയുടെ വക്താവ് വിളിക്കുകയും ക്ലാസുകളുടെ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ദവാത്ത്-ഇ-ഇസ്ലാമിയുടെ മദ്ധ്യപ്രദേശിലെ ബ്രാഞ്ചിൽ നിന്ന് ഹാസിൻ അഹമ്മദാണ് വിളിച്ചത്.
മഅദനി ഖ്വായ്ദ, നസ്‌റ കോഴ്‌സുകളാണ് ഇവർ പഠിപ്പിക്കുന്നത്. 1200 രൂപയാണ് ഒരു മാസത്തെ ഫീസ്. എല്ലാ ദിവസവും സ്‌കൈപ് വഴിയാണ് ക്ലാസെടുക്കുക എന്നും ഇയാൾ വിശദീകരിച്ചു. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ക്ലാസ് അർദ്ധരാത്രിവരെയുണ്ടാകും. ഇതിനായി പ്രത്യേക സ്ലോട്ടുകൾ ഉണ്ടെന്നും ഇയാൾ പറയുന്നു.
പാകിസ്താനിൽ നിർമ്മിച്ചതും പാകിസ്താൻ കേന്ദ്രീകരിച്ചതുമായ വീഡിയോ-ഓഡിയോ ഫയലുകളാണ് ഈ ക്ലാസുകളിൽ ലഭിച്ചത്. പാകിസ്താനെ മഹത്വവത്ക്കരിക്കുന്ന ക്ലാസുകളിൽ, ഇസ്ലാമിന്റെ കോട്ടയായി രാജ്യത്തെ കെട്ടിപ്പടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഏത് വിധേനയും ഇസ്ലാമിനെ വളർത്തണമെന്നും ഇവർ ആഹ്വാനം ചെയ്യുന്നുണ്ട്.
പാകിസ്താൻ നമുക്ക് ഒരു അനുഗ്രഹമാണ്. ഈ രാജ്യത്തെ വളർത്തിയെടുക്കാൻ നാം ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കണം. ഇസ്ലാമിന്റെ യഥാർത്ഥ കോട്ടയായി പാകിസ്താനെ മാറ്റിയെടുക്കണമെന്നും ക്ലാസിൽ നിർദ്ദേശിക്കുന്നുണ്ട്.
അള്ളാഹുവിന് വേണ്ടി ജീവൻ വെടിഞ്ഞവർ മരിച്ചിട്ടില്ല. അവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. എന്നാൽ ഇത് ആർക്കും മനസിലാവില്ല. വിശ്വാസത്തിനായി സ്വയം ചാവേറാകാനും ജീവൻ വെടിയാനും ഇവർ ആഹ്വാനം ചെയ്യുന്നുണ്ട്. ത്യാഗങ്ങൾ കാരണമാണ് ഇസ്ലാം നിലനിൽക്കുന്നത്. ദീനിന് വേണ്ടി നമ്മുടെ ജീവൻ ബലിയർപ്പിക്കണം. മുസ്ലീങ്ങൾ അവരുടെ മനസാക്ഷിയെ ശക്തിപ്പെടുത്തുമ്പോൾ ഇസ്ലാം ശക്തി പ്രാപിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും മുസ്ലീങ്ങൾ ത്യാഗം ചെയ്യാൻ തയ്യാറായാൽ അത് ഇസ്ലാമിന്റെ വിജയമാണ്.
എല്ലായിടത്തും പാപമാണ് നടക്കുന്നത്. അമുസ്ലീങ്ങൾ ഇന്ന് പ്രബലരായിരിക്കുകയാണെന്നും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് കുറഞ്ഞുവരുന്നുണ്ടെന്നും ഇവർ പറയുന്നുണ്ട്.
ഇത്തരത്തിലുള്ള ക്ലാസുകളാണ് ഇന്ത്യയിലെ മുസ്ലീം യുവാക്കൾക്കായി പാക് ആസ്ഥാനമായ സംഘടനകൾ എടുക്കുന്നത്. ഇവരെ രാജ്യത്തിനെതിരെ തിരിച്ച് ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കുക എന്നതാണ് ദവാത്ത്-ഇ-ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകളുടെ ലക്ഷ്യവും എന്ന് ഇതിലൂടെ വ്യക്തമാണ്.
Comments